### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Tuesday, April 28, 2015

മാര്‍ക്കോ പോളോ എന്ന നിഗൂഡ മനുഷ്യന്‍

എ .ഡി 1 6 3 2 -നോവല്‍ 

ഭാഗം 1 

അദ്ധ്യായം 4 മാര്‍ക്കോ പോളോ എന്ന നിഗൂഡ മനുഷ്യന്‍   

 

അലസതയും സുഖലോലുപതയും മത്സരിച്ച് ദാരിദ്രമാക്കിയ ഒരുവന്റെ അതിജീവന സാധ്യതകളായിരുന്നു ഗോണ്‍സാലസിന്റെ ജീവിതത്തിലെ പിന്നീടുള്ള ഒന്നര വര്‍ഷങ്ങള്‍.ഒട്ടും അതിഭാവുകത്വമില്ലാത്ത തികച്ചും സ്വാഭാവികമായ പരിണാമങ്ങൾ.പള്ളിയില്‍ നിന്നും അപഹരിച്ച വീഞ്ഞും അപ്പക്കഷണങ്ങളുമായി തുടങ്ങിയ പ്രയാണം ഗോണ്‍സാലസിനെ ഏതറ്റംവരെ കൊണ്ടുചെന്നെത്തിച്ചു എന്നത് മനസിലാക്കുമ്പോള്‍ വാര്‍ദ്ധക്യത്തില്‍ അയാള്‍ക്ക്‌ സംഭവിച്ച മതിഭ്രമത്തിനുള്ള കാരണവും ഏറെക്കുറെ വ്യക്തമായേക്കും.അതിശയിപ്പിക്കുന്ന ബന്ധുത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്,മുന്‍കൂട്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഭാവിയിലേക്ക് മനുഷ്യനെ സാവധാനം കൊണ്ടുചെന്നെത്തിക്കുന്ന കൌശലക്കാരന്റെ ചില വികൃതികൾ..



   തന്റെ അവശേഷിക്കുന്ന സമ്പാദ്യമായ വരണ്ടുണങ്ങിയ ഭൂമിയില്‍ പലകയും പുല്ലും  കുഴച്ച മണ്ണും ചേർത്ത് ഗോണ്‍സാലസ് ഒരു വീട് തല്ലിക്കൂട്ടി.ആട്ടിൻ കൂടിനേക്കാൾ അല്പ്പം പോലും മേന്മ അവകാശപ്പെടുവാനില്ലാത്തതെങ്കിലും ആ കൂര വെയിലിൽ നിന്നും മഴയില്‍ നിന്നും ഭാഗികമായ സംരക്ഷണം നല്കി.ചാറ്റ മഴയിലും കോടമഞ്ഞിലും  കുതിർന്നു വിറച്ചപ്പോൾ മേൽക്കൂരയിലെ വിടവുകൾ അടയ്ക്കുവാനും ജനാലയ്ക്ക് പാളികൾ പിടിപ്പിക്കുവാനും അയാൾ വൈദഗ്ദ്ധ്യം നേടി.വിരളമായി  പുകയുന്ന അടുപ്പും വളഞ്ഞ വിറകുകമ്പുകൾക്ക് മുകളിൽ പലകയടിച്ച വിലക്ഷണം പിടിച്ച ഒരു മേശയും കൊണ്ട് അയാൾ തന്റെ ഭവനത്തെ സമ്പന്നമാക്കി.കെണി വെച്ചു പിടിച്ച മുയലിറച്ചി ഉപ്പുചേർത്ത് ചുട്ടു ഭക്ഷിച്ചു. അവറ്റകളുടെ തവിട്ടു കലർന്ന വെളുത്ത തോല് ഉണക്കിയെടുത്ത് കയ്യുറകളും തൊപ്പിയും കോളറുകളും ഉണ്ടാക്കി.ചന്തയിൽ ഒരു മൂല സ്വന്തമാക്കി തന്റെ അദ്ധ്വാനം വിൽപ്പനയ്ക്ക് നിരത്തി. തുടക്കത്തിൽ പരാജമായിരുന്നെങ്കിലും പിന്നീട് പുരോഗമിച്ചു.യഥാർത്ഥത്തിൽ അവ കാഴ്ചയിൽ മനോഹരമായിരുന്നെങ്കിലും തീർത്തും പരുക്കനും മാംസത്തിന്റെ അഴുകിയ ദുർഗന്ധം പരത്തുന്നതുമായിരുന്നു.എങ്കിലും സ്ത്രീകൾ അതിൽ ആകൃഷ്ടരായി...ഉടയാത്ത മാറും ഇടുങ്ങിയ അരക്കെട്ടും കൊതിപ്പിക്കുന്ന നിതംബവുമുള്ള ചെറുപ്പക്കാരികളായിരുന്നു ഭൂരിഭാഗവും.അവര്‍ ഗോണ്‍സാലസിനെ പ്രണയപൂര്‍വ്വം വീക്ഷിച്ചു.വിരിഞ്ഞ മാറും ഉയര്‍ന്ന ചുമലുകളും കറുത്ത് തിളങ്ങുന്ന കുറ്റിരോമങ്ങള്‍ നിറഞ്ഞ കീഴ്ത്താടിയും ഗോണ്‍സാലസിന് ഒരു യോദ്ധാവിന്റെ പരിവേഷം നല്‍കി.അയാള്‍ വില്‍പ്പനയ്ക്ക് നിരത്തുന്നതോ ...വേട്ടയാടിപ്പിടിച്ച മൃഗത്തോലുകളും.മിതഭാഷിയും ഗൌരവ പ്രകൃതക്കാരനുമായ ഗോണ്‍സാലസിൽ നിന്നും ഒരു പുഞ്ചിരി നേടുവാൻ ഗവർണ്ണറുടെ രണ്ടാം ഭാര്യ പറഞ്ഞ കാമാതുര ഫലിതങ്ങളും  സര്‍ജ്ജന്റിന്റെ സഹോദരി തന്റെ വിലപിടിപ്പുള്ള കുപ്പായത്തിൽ മുയൽ രോമം കൊണ്ടുള്ള കോളർ പിടിപ്പിക്കുവാനെന്നവണ്ണം അയാൾക്ക്‌ മുന്നില് കുടുക്കഴിച്ച് മുലവെട്ട് പ്രദർശിപ്പിച്ചതുമെല്ലാം  ട്രുജിലോയിൽ ചര്‍ച്ചാവിഷയമായി.അങ്ങനെ കച്ചവടം ഏറെക്കുറെ പുരോഗമിക്കവേ ദൌര്‍ഭാഗ്യം കൌശലക്കാരനായ ബെർനാൽഡിനോയുടെ രൂപത്തില്‍ ഒരിക്കൽ കൂടി ഗോണ്‍സാലസിനെ തേടിയെത്തി. ഭൂമിയിടപാടിൽ കബളിക്കപ്പെട്ട വസ്തുത പാടേ മറന്ന് ട്രുജിലോയിലെ തന്റെ പ്രഥമ സുഹൃത്ത് എന്ന   എല്ലാവിധ പരിഗണനയോടും കൂടി ഗോണ്‍സാലസ് അയാളെ സ്വീകരിച്ചു.ഒലീവ് എണ്ണയിൽ വറുത്ത പന്നിയിറച്ചിയും തരക്കേടില്ലാത്ത മദ്യവും വിളമ്പി അയാളെ സൽക്കരിച്ചു. സംസാരമധ്യേ താൻ ഗോണ്‍സാലസിനുവേണ്ടി ആവിഷ്കരിച്ച പുതിയ പദ്ധതിയെക്കുറിച്ച് അയാൾ വാചാലനായി. 



"ഇതൊരു യാദിര്‍ശ്ചികമായ സൌഭാഗ്യമാണ് ചങ്ങാതീ ...താങ്കള്‍ മാര്‍ക്കോ പോളോയെ ക്കുറിച്ച് കേട്ടിട്ടുണ്ടോ ?"



അലക്ഷ്യമായി തോളുകള്‍ ചലിപ്പിച്ച് മറുപടിയെ നിരുല്‍സാഹപ്പെടുത്തിക്കൊണ്ട് ബെര്‍നാല്‍ഡിനോ തുടര്‍ന്നു..



"സാഹസിക യാത്രകളും സമുദ്ര പര്യവേക്ഷണങ്ങളും മാര്‍ക്കോ പോളോയ്ക്ക് സമ്മാനിച്ച പണവും പ്രശസ്തിയും സംബന്ധിച്ച് ഇനിയും   താങ്കള്‍ക്ക് കേട്ടുകേള്‍വി പോലുമില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.സര്‍പ്പ സുന്ദരിമാരും മൂന്നു മുലകളുള്ള കാമിനിമാര്‍ക്കുമൊപ്പം അയാള്‍ നടത്തിയ രതിക്രീഡകളെക്കുറിച്ചും  അയാളുടെ വാള്‍ത്തലപ്പിന്റെ മൂര്‍ച്ചയെക്കുറിച്ചും മാത്രമേ നിങ്ങള്‍ ചെറുപ്പക്കാര്‍ കേട്ടിരിക്കുവാനിടയുള്ളൂ ...അതൊക്കെ സത്യം തന്നെ .എങ്കിലും മാര്‍ക്കോ പോളോ കടലില്‍ മുക്കിയ നാല്‍പ്പത്തി നാല് കപ്പലുകളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?"



മൊരിച്ച പന്നിത്തുട ആര്‍ത്തിയോടെ കടിച്ചു വലിച്ച്,പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഗ്ലാസിലെ മദ്യം അയാള്‍ മൊത്തിക്കുടിച്ചു.മദ്യ ഘോഷയാത്രയില്‍ അയാളുടെ തൊണ്ടക്കുഴിയിലൂടെ പന്നിത്തുട കീഴ്പ്പോട്ടിറങ്ങുന്നത് ഗോണ്‍സാലസ് കൌതുകത്തോടെ വീക്ഷിച്ചു.ചത്തു ചീര്‍ത്ത കുറെ ആമകള്‍ വെള്ളച്ചാട്ടത്തില്‍ ഒന്നിന് പുറകെ ഒന്നായി താഴേക്ക് പതിക്കുന്നതുപോലെയായിരുന്നത്.ഒരു ചൊറിയന്‍ തവള പോലും തീന്മേശയില്‍ ഇത്ര അറപ്പുളവാക്കില്ലല്ലോ എന്ന് ഗോണ്‍സാലാസ് ചിന്തിച്ചു.എന്നാല്‍ തീന്മേശയിലെ നിരീക്ഷണ സ്വഭാവം മാന്യനായ ഒരു ആതിഥേയന് ഒട്ടും ചേര്‍ന്നതല്ല എന്ന തിരിച്ചറിവില്‍ തന്‍റെ മോശമായ പെരുമാറ്റത്തില്‍ ഗോണ്‍സാലസിന് ജാള്യത തോന്നികയും അത് മറച്ചു വെക്കുവാനെന്നവണ്ണം കൃത്രിമമായ ജിജ്ഞാസയോടെ ബെര്‍ നാല്‍ഡിനോയെ ഒന്ന് സന്തോഷിപ്പിക്കുവാന്‍  വേണ്ടി മാത്രം തനിക്ക് അറിവോ താല്‍പ്പര്യമോ ഇല്ലാത്ത വ്യക്തിയെക്കുറിച്ച് അയാള്‍ ഇങ്ങനെ ചോദിച്ചു ..



"ഓഹ്..മഹത്തരം തന്നെ...തീര്‍ച്ചയായും നിങ്ങളുടെ ആ ചങ്ങാതിയെ പരിചയപ്പെടുവാന്‍ എനിക്ക് ആഗ്രഹമുണ്ട് "




കുറച്ചു സമയത്തെ നിശബ്ദത ...പന്നിമാംസത്തെ വിട്ട്  ബെര്‍നാല്‍ഡിനോയുടെ ചുണ്ടും കണ്ണുകളും വിടര്‍ന്നു വികസിച്ചു.വ്യക്തമായ അമ്പരപ്പ്..തൊട്ടടുത്ത അടുത്ത നിമിഷം ഉറക്കെ ഒരു പൊട്ടിച്ചിരി...ഉമ്മിനീരില്‍ കുതിര്‍ന്ന മാംസവും മദ്യവും മേശപ്പുറത്തും ഗോണ്‍ സാലസിന്റെ മുഖത്തും ചിതറി.ചിരിച്ചും ചുമച്ചും നെറുകയില്‍ കയറിയ എരിവ് ബെര്‍നാല്‍ഡിനോയെ വല്ലാതെ ബുദ്ധിമുട്ടിച്ചു.വയറു പൊട്ടും വിധം അയാള്‍ വെള്ളം കുടിച്ചു. ചിരിയടങ്ങിയപ്പോള്‍ അമ്പരന്നു കുപിതനായിരിക്കുന്ന ഗോണ്‍സാലസിന് അരുകിലെത്തി വൃത്തിയുള്ള മഞ്ഞ കൈലെസുകൊണ്ട് അയാളുടെ മുഖത്തു തെറിച്ച ഭക്ഷണ ശകലങ്ങള്‍ സാവധാനം തുടച്ചു മാറ്റി.ചിരിയടക്കി മേശ വൃത്തിയാക്കി.ഒരു ചുരുട്ട് കത്തിച്ച് രണ്ട് പുകയെടുത്തശേഷം അത് ഗോണ്‍സാലസിന് നല്‍കി.രംഗം ശാന്തമായപ്പോള്‍ ഒരു കസാല വലിച്ച് ഗോണ്‍സാലസിന് അഭിമുഖമായിട്ട് സംസാരിച്ചു തുടങ്ങി.




"ചങ്ങാതീ...ഒന്നുകില്‍ നിങ്ങള്‍ വിഡ്ഢികളുടെ രാജാവായിരിക്കുക അല്ലെങ്കില്‍ കോമാളികളുടെ ദാസനായിരിക്കുക...മാര്‍ക്കോ പോളോ മരിച്ചു മണ്ണായിട്ട് നൂറ്റാണ്ട് രണ്ട്  കഴിഞ്ഞു.ഇനി നിങ്ങളെ പരിചയപ്പെടുത്തുവാന്‍ അയാളുടെ തുടയെല്ല് പോലും ബാക്കിയുണ്ടാവില്ല".



ഗോണ്‍സാലസിന്റെ ജാള്യത തെല്ലും വകവെയ്ക്കാതെ അയാള്‍ ഗൌരവത്തോടെ തുടര്‍ന്നു.



"സംഗതി അതൊന്നുമല്ല.മടക്ക യാത്രയില്‍  നാല്‍പ്പത്തി നാല് കപ്പലുകളില്‍ നിറച്ച അളവറ്റ സമ്പത്ത് അയാള്‍ കടലില്‍ മുക്കി.കാര്യങ്ങള്‍ അല്‍പ്പം വിശദമായി തന്നെ ഞാന്‍ പറയാം ..കേട്ടോളൂ ...സമുദ്ര പര്യവേക്ഷണ യാത്രകളില്‍ തല്‍പ്പരനായ മാര്‍ക്കോ പോളോ ചിറകുള്ള മനുഷരുടെ നാട്ടിലും സ്വര്‍ണ്ണപ്പൂക്കള്‍ ഇതളുകള്‍ നുള്ളി രസിക്കുന്ന കുരുടന്മാരുടെ രാജ്യവും കടന്ന്‍ പുരുഷന്മാരെ കണ്ടിട്ടില്ലാത്ത വജ്രമഴ പെയ്യുന്ന നഗ്ന സുന്ദരികളുടെ നാട്ടിലെത്തി.അതീവ സുന്ദരികളായ സ്ഥൂലനിതംബിനികളെ കണ്ട കാമാര്‍ത്തരായ അനുയായികള്‍ അവരെ ബലാല്‍ക്കാരമായി ഭോഗിച്ചു.എന്തായാലും ആ ഏര്‍പ്പാട് അവര്‍ക്ക് നന്നേ ബോധിച്ചു.അങ്ങനെ അവര്‍ മാര്‍ക്കോ പോളോയുമായി ഒരു വ്യാപാര ഉടമ്പടിയിലെത്തി...ഓരോ അനുയായിയും നടത്തുന്ന ഭോഗ ഇടപാടിന്റെ വിലയായി ഓരോ വജ്ര മഴയുടെ അവകാശം മാര്‍ക്കോ പോളോയ്ക്ക് നല്‍കപ്പെട്ടു.അങ്ങനെ മൂന്നു വര്‍ഷം കൊണ്ട് ആയിരത്തി അറുനൂറു മഴയുടെ അവകാശം  പോളോയ്ക്ക് സിദ്ധിച്ചു.അതെലാം മുപ്പതു കപ്പലുകളിലായി നിറച്ചു.അവസാനം ആ നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ മൂന്നു ചെറുപ്പക്കാരെ അവര്‍ക്ക് സമ്മാനിച്ചത്‌ വഴി പാരിതോഷികമായി പതിനാലു കപ്പലുകള്‍ നിറയെ സൂര്യനില്‍ നിന്നും അടര്‍ന്നു വീണ പ്രകാശക്കട്ടകളെ ഉരച്ചു മിനുക്കിയ വജ്രങ്ങള്‍ വേറെയും. അവിടെനിന്നും പോളോയും പരിവാരങ്ങളും പോയത് കുറുങ്കണ്ണന്‍മാരുടെ  നാട്ടിലേക്കാണ്.കുറെ വര്‍ഷങ്ങള്‍ അവിടെ താമസിച്ച ശേഷം ഭാരിച്ച സ്വത്തുമായി കുടിച്ചും കൂത്താടിയും അയാള്‍ ജന്മ നാട്ടിലേക്ക് മടങ്ങി.വിവിധ രാജ്യങ്ങളില്‍  നിന്നുമായി ഇരുനൂറ്റി അറുപത്തിനാല് പെണ്‍കൊടികള്‍ മാര്‍ക്കോ പോളോയ്ക്ക് മാത്രമായിട്ടുണ്ടായിരുന്നു.അതില്‍ ചിറകുള്ള  ഒന്‍പതു സുന്ദരികളും. നാട്ടില്‍ കാലുകുത്തിയ മാര്‍ക്കോ പോളോയെ എതിരേറ്റത്‌ കലുഷിതമായ ആഭ്യന്തര കലാപമായിരുന്നു.ചുരുക്കത്തില്‍, വന്നിറങ്ങി രണ്ടാം നാള്‍ അയാള്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു.ഈ വിഷയം രഹസ്യ ദൂതന്‍ വഴി തന്‍റെ ആജീവനാന്ത സമ്പത്തുമായി പിന്നാലെ എത്തിക്കൊണ്ടിരിക്കുന്ന അനുയായികളെ അറിയിക്കുവാനുള്ള സാമാന്യ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു.അങ്ങനെ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ ക്യാപ്റ്റന്‍ ആന്റോണിയോ പോളോ നാല്‍പ്പത്തി നാല് കപ്പലുകളെ പിന്നിലേക്ക് നീക്കി.ഇരുപത്തിരണ്ടു ദിവസങ്ങളുടെ ഇടവേളകളിലായി കപ്പലുകള്‍ ഒന്നൊന്നായി കടലില്‍ മുക്കി. ചിറകുള്ള ഒന്‍പതു സുന്ദരിമാരും എങ്ങോട്ടോ പറന്നു പോയി.ബാക്കിയുള്ളവര്‍ മീനിനു തീറ്റയായി...മഴമുത്തുകള്‍ മാത്രം പേടകങ്ങളില്‍ കടലിന്റെ അടിത്തട്ടില്‍ വിശ്രമിച്ചു. അവസാന കപ്പലില്‍ കുത്തി നിറയ്ക്കാവുന്നത്ര സമ്പത്തുമായി ഒന്‍പതു മാസത്തിനു ശേഷം ക്യാപ്റ്റന്‍ ആന്റോണിയോ പോളോ തീരം അണഞ്ഞു. അപ്പോഴേക്കും ആഭ്യന്തരകലാപം കഴിഞ്ഞ് മാര്‍ക്കോ പോളോ സ്വതന്ത്രനാക്കപ്പെട്ടു കഴിഞ്ഞിരുന്നു.ശേഷിച്ച ഒരു കപ്പല്‍ സമ്പാദ്യം ആന്റോണിയോ തന്‍റെ യജമാനന് കൈമാറി .അങ്ങനെ മാര്‍ക്കോ പോളോ ചക്രവര്‍ത്തിയെ വിസ്മയിപ്പിച്ച സമ്പന്നനായി മാറി "



ബെര്‍നാല്‍ഡിനോ തന്‍റെ ദീര്‍ഘമായ സംഭാഷണത്തിനു ഇടവേള നല്‍കിക്കൊണ്ട് മൊരിച്ച പന്നിയുടെ ഉദരത്തില്‍ നിന്നും മാംസളമായ ഭാഗം അടര്‍ത്തിയെടുത്ത്  സാവധാനം ഭക്ഷിച്ചു തുടങ്ങി.ഗോണ്‍സാലസില്‍ നിന്നും സ്വാഭാവികമായ ഒരു സംശയം പ്രതീക്ഷിച്ചു കൊണ്ട് തന്നെ ....



"അപ്പോള്‍ ആ നാല്‍പ്പത്തിനാല് കപ്പലുകള്‍ ?"



"അതെ ...ആ നാല്‍പ്പത്തി നാല് കപ്പലുകള്‍ ....ഇനി അതെക്കുറിച്ച് സംസാരിക്കാം"



ക്യാപ്റ്റന്‍ ആന്റോണിയോ പോളോയെ മാര്‍ക്കോ പോളോ പാടെ വിസ്മരിച്ചു. എഴുപതാമാത്തെ വയസ്സില്‍ മരണമടയും വരെ തന്‍റെ നഷ്ടപ്പെട്ട നാല്‍പ്പത്തി നാല് കപ്പലുകളെ പ്രതി മാര്‍ക്കോ പോളോ ദുഖിച്ചില്ല.കാരണം ഒരൊറ്റ കൊച്ചുകപ്പല്‍ സമ്മാനിച്ച സുഖലോലുപതയില്‍ തന്നെ അയാള്‍ എല്ലാം വിസ്മരിച്ചു പോയിരുന്നു.ആന്റോണിയോ പോളോയാകട്ടെ  പട്ടിണി ദ്വീപില്‍ വെച്ച് വസൂരി പിടിപെട്ട് മരണപ്പെടുകയും ചെയ്തു.പിന്നീട് തീരം അണഞ്ഞവര്‍ക്ക് കപ്പലുകള്‍ മുക്കിയ സ്ഥാനം സംബന്ധിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു.അവരില്‍ ഏറിയപങ്കും തുഴച്ചില്‍ക്കാരും കുടിയന്മാരായ നാവികരും ആയിരുന്നു.അങ്ങനെ ആ നാല്പ്പത്തിനാല് കപ്പലുകള്‍ അളവറ്റ സമ്പത്തിന്റെ ഭാരവും ചുമന്ന് ഇന്നും കടല്‍ത്തട്ടില്‍ വിശ്രമിക്കുന്നു.



ഗോണ്‍സാലസിന്റെ വിരലുകള്‍ക്കിടയില്‍ എരിഞ്ഞു തീരാറായ ചുരുട്ടിനെ ബെര്‍നാല്‍ഡിനോ തട്ടി താഴെയിട്ടു.ഒരു കൊച്ചു കുട്ടിയെപ്പോലെ വിസ്മയിച്ചു നിന്ന ഗോണ്‍സാലസിനെ നോക്കി അയാള്‍ തുടര്‍ന്നു.



"ഇതെല്ലാം പഴങ്കഥ.ഇനി നമുക്ക്  നമ്മുടെ ഇടപാടിലേക്ക് വരാം.ഞാന്‍ നിന്നെ ക്യാപ്റ്റന്‍ വെനേറിയോ പോളോയ്ക്ക് പരിചയപ്പെടുത്തും.പ്രതിമാസം നിനക്ക് ഇരുപതിനായിരം പെസോ പ്രതിഫലം...എന്താ തയ്യാറാണോ?"



ഗോണ്‍സാലസിന് ശബ്ദം പുറത്തേക്ക് വന്നില്ല ...അയാള്‍ തുറിച്ച കണ്ണുകളോടെ തല കുലുക്കി സമ്മതം അറിയിച്ചു.



"എങ്കില്‍ അതേ മാര്‍ക്കോ പോളോയുടെ വിശ്വസ്തനായിരുന്ന അന്റോണിയോ പോളോ യുടെ നാലാം തലമുറക്കാരന്‍ ക്യാപ്റ്റന്‍ വെനേറിയോ പോളോ താങ്കളെ ഒപ്പംകൂട്ടുവാന്‍ ഇഷ്ടപ്പെടുന്നു.ഒന്നരമാസത്തിനുളില്‍ ഒരു സമുദ്രയാത്രയ്ക്ക് തയ്യാറെടുത്തുകൊള്ളൂ...മാര്‍ക്കോ പോളോയുടെ നാല്‍പ്പത്തിനാല് കപ്പലുകള്‍ മുങ്ങിയ അതേ കപ്പല്‍ച്ചാലിലൂടെ ആഴക്കടലില്‍ വിശ്രമിക്കുന്ന മുത്തുപേടകങ്ങളെ തേടിയുള്ള ഒരു യാത്ര....പ്രതിമാസം ഇരുപതിനായിരം പെസോ പ്രതിഫലം"     

                                                                                                           
                                                                            
                                                             NEXT CHAPTER  
  

                  

11 comments:

  1. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മാര്‍ക്കോ പോളോ ലോകം ചുറ്റി സഞ്ചരിച്ചു.അവസാനം ചൈനയില്‍ നിന്നും വെനീസിലേക്ക് മടങ്ങിയ അദ്ദേഹം അവിടെ തടവിലാക്കപ്പെട്ടു.പന്നീട് മോചിപ്പിക്കപ്പെട്ടു .എഴുപതാം വയസില്‍ അന്തരിച്ചു ...ഇത് ചരിത്രം.എന്നാല്‍ അദ്ദേഹത്തിന്‍റെ യാത്രാക്കുരിപ്പുകളെ കോളം വിശ്വസിച്ചില്ല.കള്ളക്കഥകള്‍ പ്രച്ചരിപ്പിക്കുന്നവന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു.മധ്യകാല യൂറോപ്പില്‍ കള്ളന്മാരെ വിശേഷിപ്പിച്ചിരുന്നത് പോലും മാര്‍ക്കോ പോളോ എന്നാണ്.

    ReplyDelete
  2. ഈ അധ്യായത്തില്‍ പറഞ്ഞിട്ടുള്ളത് ഒക്കെ സത്യമാണോ അരുണ്‍ ...?.ലൈംഗികത ഇത്ര ക്ലാസ്സിക് ആയി അവതരിപ്പിച്ച എഴുത്ത് ഇതിനു മുന്‍പ് വായിച്ചിട്ടില്ല...വിഡ്ഢികളുടെ രാജാവ് തുടങ്ങിയ പ്രയോഗങ്ങള്‍ വളരെ നന്നായിരിക്കുന്നു.ഈ നോവല്‍ നിങ്ങളുടെ മാസ്റര്‍ പീസ്‌ ആവട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  3. ത്രില്ലിംഗ് ആണല്ലോ.. ശരിക്കും ആസ്വദിച്ചു.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ആ നിധിപേടകങ്ങളില്‍ നിന്ന് വല്ലതും കിട്ട്യാല്‍ നമുക്കും ഒരു ഷെയര്‍ തര്വോ !?

    നോവല്‍ സൂപ്പര്‍ ആയാണ് പുരോഗമിക്കുന്നത്

    ReplyDelete
  6. നോവൽ ആകാംഷഭരിതമായി മുന്നേറുന്നു.......
    ചരിത്രവും,സത്യവും, മിത്തും, ഇഴുകിച്ചേർന്ന ഒരു വായാനാനുഭവത്തിനു നന്ദി...
    ആകാംഷയോടെ തുടർ ലക്കങ്ങൾക്കായി കാത്തിരിക്കുന്നു....

    ReplyDelete
  7. ഈ വായിച്ചിരുന്നു.അഭിപ്രായം രേഖപ്പെടുത്തി എന്നാണ് ഓര്‍മ്മ.ഇവിടെ കാണുന്നില്ല?
    ഉദ്വേഗജനകമായിരക്കുന്നു .............
    ആശംസകള്‍

    ReplyDelete
  8. Interesting.... Arun, good job!

    ReplyDelete
  9. നല്ല രസമുണ്ട് വായിച്ചുപോകാന്‍ ...എരിവും പുളിയും പാകത്തിന് ...

    ReplyDelete
  10. Dear Arun,

    Angane othiri nalathe idavelakku shesham oru puthiya novel thudangi alle, valare nalla rasam undu, adutha bhagathinu vendi kathirikkunnu.

    ReplyDelete
  11. കഥ രസകരമായി മുന്നേറുന്നു..

    ReplyDelete