### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Tuesday, May 10, 2016

മുഴുക്കുടിയനായ സിമോണ്‍ (എ.ഡി 1632)


നോവല്‍ എ.ഡി 1632
ഭാഗം 1-അദ്ധ്യായം 15
മുഴുക്കുടിയനായ സിമോണ്‍


ഉരുളക്കിഴങ്ങ് വാറ്റിയ ഒന്നരക്കോപ്പ മദ്യവും അയമോദകം വിതറിയ,നെയ്ക്കുമിളകൾ വീർത്തുപൊട്ടുന്ന കനലിൽ ചുട്ട മാട്ടിറച്ചിയുമാണ്  ഡാമിയൻ തന്‍റെ പുതിയ  അതിഥിക്ക് വിളമ്പിയത്.സത്രത്തിന്‍റെ പറഞ്ഞുകേട്ട അതിശയോക്തിയെ കണ്ണുകൾ കൊണ്ട് തെരയുന്ന തെരക്കിലായിരുന്ന ഗോൺസാലസ്,തന്‍റെ എതിർവശം ഇരുന്നിരുന്നവൻ കൊതിയോടെ മൂക്കുവിടർത്തി പാത്രത്തെ അപ്പാടെ ആസ്വദിച്ചുകൊണ്ടിരുന്നത് ശ്രദ്ധിച്ചില്ല. കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ ചൂളിപ്പോയ അജ്ഞാതൻ അത് മറയ്ക്കുവാൻ മുരടനക്കി മുഖം വെട്ടിച്ചു.നെറ്റിയിലും കവിളുകളിലും കയ്പ്പിന്‍റെ ചുളിവുകൾ പ്രകടമാക്കി തിടുക്കപ്പെട്ട് വിലകുറഞ്ഞ മദ്യം  ഒരൊറ്റവലിക്ക് അകത്താക്കി. എന്നിട്ടും വിട്ടുമാറാത്ത ജാള്യതയെ നാടകീയമായി കീഴടക്കിക്കൊണ്ട് പൊടുന്നനെ  അയാൾ ചോദിച്ചു.



"നിങ്ങൾ ഇവിടെ  ആദ്യമാണ്‌ ...അല്ലേ ?"



ആവിപറക്കുന്ന പാത്രം മെല്ലെ മുന്നോട്ട് നിരക്കി നീക്കിക്കൊണ്ട് ഗോൺ സാലസ് കുസൃതിഭാവത്തില്‍  മന്ത്രിച്ചു.



"അതെ...ഈ  ചവർപ്പുള്ള ലഹരി  മുന്തിയ ഇനംതന്നെ .നമുക്കതിനെ ഈ  ചുട്ട നാൽക്കാലിയുമായി ചേർത്ത് ആസ്വദിക്കാം "



"താങ്കൾ അത്  ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും" .



പറഞ്ഞുതീരും മുൻപേ ഒരു  തടിയൻ ഇറച്ചിത്തുണ്ട്  അയാൾ കടിച്ച് അടർത്തിയെടുത്തു.ആർത്തിയോടെ അതിനെ ചവച്ചു മെരുക്കുമ്പോൾ കീഴ്ത്താടിയിലെ  ചെമ്പൻ രോമങ്ങളിലേക്ക് ഒലിച്ചിറങ്ങിയ കൊഴുപ്പിനെ കൈത്തണ്ടകൊണ്ട് വശത്തേക്ക് തുടച്ചുമാറ്റി,ബദ്ധപ്പെട്ട് പറഞ്ഞൊപ്പിച്ചു.



"താങ്കളെ  മുൻപും ഞാൻ കണ്ടിട്ടുണ്ട്...ചന്തയിൽ... പൊടിപൊടിക്കുന്ന തുകൽക്കച്ചവടക്കാരൻ" 



 "അതേ ..ഞാൻ  ഗോൺസാലസ്.പക്ഷെ  കച്ചവടം  അത്രയ്ക്കങ്ങ്  പൊടിപൊടിക്കുന്നൊന്നുമില്ല "



"അറിയാം..അറിയാം...അറിയാം ചങ്ങാതീ...പേര്  അത്ര പരിചിതമല്ലെന്നേയുള്ളൂ.നിങ്ങളെപ്രതി ഞാൻ ഇടയ്ക്കൊക്കെ കീശ  വീർപ്പിച്ചിട്ടുമുണ്ട്."




"ഓഹോ ...അത് കൊള്ളാമല്ലോ...ഊം ...ഞാൻ വിശ്വസിച്ചു."

മറുപടിയിലെ അവിശ്വാസത്തിന്‍റെ  നർമ്മരസം അപരിചിതനേയും രസിപ്പിച്ചു.അയാൾ  കൂടുതൽ വാചാലനായി.




"സത്യം...ഗവർണ്ണറുടെ രണ്ടാം ഭാര്യയ്ക്കും സർജ്ജന്‍റിന്‍റെ സഹോദരിക്കും നിങ്ങളോട് കലശലായ പ്രേമമാണ്.നിങ്ങളൊരു അരസികൻ...ച്ഛായ്...ഇതൊന്ന് താങ്കളോട്  അവതരിപ്പികുവാൻ രണ്ടുപേരും  എന്നെയാണ് ശട്ടംകെട്ടിയത്.ഒരു സത്യം കൂടി  പറയട്ടെ ..ചങ്ങാതീ..നിന്‍റെ പ്രണയ ഭാഷണങ്ങൾ ഭാവനയിൽ മെനെഞ്ഞെടുത്ത് കഴിഞ്ഞ അഞ്ചെട്ടു മാസങ്ങളായി തരക്കേടില്ലാതെ ഞാൻ അവർക്ക് വിൽന്നുണ്ട്.ഭാവനയുടെ ഭംഗിക്കനുസരിച്ച് ചില്ലറയും തടയുന്നുണ്ട്‌. അല്ല ചങ്ങാതീ....അതിലൊന്നിനെ  അങ്ങ് പ്രേമിക്കരുതോ?.ഇടയ്ക്കൊക്കെ നടുവിനൊരു വ്യായാമം എന്തുകൊണ്ടും നല്ലതാണ്. 

ചുവപ്പൻ നീര് തലയിൽ അടുപ്പുകൂട്ടിയ ലഹരിയുടെ ആനന്ദത്തിലല്ല,സത്യസന്ധമായ ആ ഫലിതത്തിലാണ് ഗോൺസാലാസ് ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചത്. 




"എന്‍റെ നടുവനക്കം നിങ്ങൾക്കും പ്രയോജനപ്പെടുമെങ്കിൽ രണ്ടിനേയും മാറിമാറി ആയിരംവട്ടം മാറിമാറി  ഞാനങ്ങ് പ്രണയിച്ചേക്കാം "




ഇത്രയും പറഞ്ഞുകൊണ്ട് ഗോൺസാലസ് തന്‍റെ മദ്യ ചഷകം ഉയർത്തി. ലഹരിയിൽ കുഴഞ്ഞ അപരിചിതൻ അതിലേക്ക് പാനപാത്രം മുട്ടിച്ചതും ഗോൺസാലസിന്‍റെ ചില്ലുപാത്രം ഉടഞ്ഞു.




"ഉരുളക്കിഴങ്ങിന്‍റെ വാറ്റിയ സത്ത നിങ്ങളേയും അതിഗാഡമായി പ്രണയിക്കുന്നുണ്ട്"




ഇങ്ങനെയൊരു ഫലിതം പോട്ടിച്ചുകൊണ്ടാണ് അസ്വസ്ഥത പടർന്ന ആ സാഹചര്യത്തെ ഗോണ്‍സാലസ് ചിരിയില്‍ മുക്കിയത്. അതിന്‍റെ അവരോഹണക്കിതപ്പിൽ ഗോൺസാലസ് ചോദിച്ചു.




"ചങ്ങാതീ...നിന്‍റെ ആ വൃത്തികെട്ട പേര് മാത്രം ഇതുവരെ പറഞ്ഞില്ല"




സിമോണിന്‍റെ ചുണ്ടനക്കത്തിനും മുൻപേ,ഉടഞ്ഞ ചില്ല്  കോപ്പയ്ക്ക് പകരം മറ്റൊന്ന് മേശപ്പുറത്ത് വെച്ചുകൊണ്ട്,അപരിചിതന്‍റെ ചുണ്ടനക്കത്തെ കീഴടക്കി ഡാമിയൻ ആ പേര് പറഞ്ഞു.




"സിമോൺ ....നിർഭാഗ്യവാനായ സിമോൺ ".




കൈപ്പുസ്തകത്തിൽ കുത്തിക്കുറിക്കൽ  നടത്തവേ,മദ്യ കച്ചവടക്കാരന്‍റെ കപട ഭവ്യതയോടെ വീണ്ടും ഡാമിയൻ ചോദിച്ചു.




"മറ്റെന്തെങ്കിലും ?".




അനവസരത്തിലുള്ള അയാളുടെ ഇടപെടലിലുള്ള അതൃപ്തിയോടെ ഡാമിയന് മുഖം കൊടുക്കാതെ പരുഷമായി ഗോൺസാലസ് പറഞ്ഞു .




"ഞങ്ങൾക്ക് നാല് കോപ്പ മദ്യവും താങ്കളിൽ നിന്നും ഒരൽപ്പം കൂടി മാന്യതയും".




ബുദ്ധിപ്പാനീയം മേശമേല്‍ വന്നുനിരന്നിട്ടും സിമോൺ മുഖം ഉയർത്തിയില്ല.കാത്തിരിപ്പിനൊടുവിൽ ഒന്നരക്കോപ്പ കൂടി ഉള്ളിൽച്ചെന്ന തീക്കനലിൽ ഗോൺസാലസിന് ചോദിക്കാതിരിക്കുവാൻ  കഴിഞ്ഞില്ല.




"ആ  തന്തയ്ക്ക്  പിറക്കാത്തവൻ എന്തോ പറഞ്ഞു .അതിന്  നീയെന്തിനാടാ  കഴുവേറീ ഇങ്ങനെ കഴുത്തൊടിച്ചിരിക്കുന്നത്."




 തലയുയർത്താതെ തന്നെ സിമോൺ പിറുപിറുത്തു.




"നിർഭാഗ്യവാനായ സിമോൺ"....ആ വിശേഷണം എനിക്കുമേൽ സ്ഥാപിക്കപ്പെട്ട അത്രയ്ക്കും സത്യസന്ധമായ ശാപമായതുകൊണ്ട്... സമ്പർക്കപ്പെടുന്നവർക്ക് നിർഭാഗ്യം മാത്രം ചൊരിയുന്ന ചെകുത്താനാണ്‌ ഞാനെന്ന് ഏവരും കുറ്റപ്പെടുത്തുന്നു."




കുറച്ചു സമയം അയാളൊന്നും സംസാരിച്ചില്ല.പിന്നെ തുടര്‍ന്നു.




"നോക്കൂ...ഇപ്പോൾ ഞാനൊരു പാതിക്കിഴവൻ ആയിക്കഴിന്നിരിക്കുന്നു. പണ്ട് എനിക്കുമൊരു ബാല്യമുണ്ടായിരുന്നു.ഹോ...അതൊന്നു തീർന്നുകിട്ടുവാൻ ഞാൻ എത്ര പ്രാർഥിച്ചിട്ടുണ്ടെന്ന് അറിയുമോ?.മാർക്കോ പോളോയെപ്പോലെ കടലിനെ ഇളക്കിമറിക്കുന്ന നാവികൻ ആകണമെന്ന് ഞാൻ ആഗ്രഹിച്ചു.ആ പ്രലോഭനങ്ങളിൽ കണ്ട സ്വപ്നങ്ങൾക്കും അതിരില്ലായിരുന്നു. ആകാശത്ത്‌ ചിറകു വിടർത്തുന്ന കഴുകനെപ്പോലെ,എന്‍റെ വാൾമുനയിലൂടെ കടലിനെ കീറിപ്പായുന്ന ഒരു കൂറ്റൻ മരപ്പക്ഷി...തിമിർത്തു പെയ്യുന്ന മഹാമാരിയിലും തകർത്തെറിയുന്ന കൊടുംകാറ്റിലും കല്ലിനെ പിളർക്കുന്ന ആജ്ഞകൾ ഞാൻ നൽകുന്നു.ഇരട്ട മരണഭീതിയിൽ എന്‍റെ നാവികർ ആകാശ ഗർജ്ജനത്തെ മറന്ന് എന്നെ മാത്രം കാതോർക്കുന്നു...ആഹ്"




ആവേശത്തോടെ ഒരു കോപ്പ മദ്യം അകത്താക്കി സിമോൺ തുടർന്നു.




"അറിയാമോ ചങ്ങാതീ ...ഈ മദ്യത്തെക്കാൾ ലഹരിപകരുന്ന എത്രയോ കടൽ സ്വപ്നങ്ങൾ പതിനാലാം വയസുമുതൽക്കേ എന്നെ ഹരം കൊള്ളിച്ചിരുന്നു.അതിലൊന്നിൽ ആകാശവിതാനങ്ങളെ തട്ടിയിളക്കുന്ന കൂറ്റൻ തിരമാലകളാണ് ഞാൻ കണ്ടത്.പൊട്ടിയ പായച്ചരടുകളിൽ നിന്നും ശരീരത്തെ വിട്ട് പ്രാണൻ പിടഞ്ഞിറങ്ങുന്നതുപോലെ ഉതിർന്നൂറിത്തെറിക്കുന്ന പായത്തുണ്ടുകൾ...ഭയന്നു വിറച്ച എന്‍റെ നാവികർ....അയ്യോ...ചങ്ങാതീ പറയാൻ ഞാൻ മറന്നു-ആ കപ്പലിലെ കപ്പിത്താൻ ഞാനായിരുന്നു...അവർ-ഭയന്നുവിറച്ച എന്‍റെ നാവികർ,പായ്മരത്തിന്റെ ചുവട്ടിൽ കോടാലി വെച്ചു.ഒരു കപ്പിത്താനെ സംബന്ധിച്ചിടത്തോളം അത് അവന്റെ ലിംഗത്തിൽ കത്തി വയ്ക്കുന്നത് പോലെയല്ലേ "




"ആണോ?"




"ആഹ് ...അതെ.രസം കെടുത്തരുതേ ചങ്ങാതീ...ഞാനൊന്ന് പറഞ്ഞു തീർത്തോട്ടെ."




നാലാമത്തെ കോപ്പയും തീർത്ത്‌ അത്യാവേശത്തോടെ സിമോൺ തുടർന്നു.




"കൊടുംകാറ്റിനേക്കാൾ വേഗതയിൽ വാൾത്തലപ്പുകൊണ്ട് ഭീരുക്കളായ ആ പതിനെട്ടു നാവികരുടെയും തല ഞാൻ മുഴുത്ത മുലയുള്ള മത്സ്യകന്യകമാർക്ക് നൽകി.ഭൂമിയെ മുഴുവനും വിഴുങ്ങുവാൻ കരുത്തുള്ള അത്യുഗ്രൻ തിരയുടെ തലപ്പത്തായിരുന്നു അപ്പോൾ എന്‍റെ കപ്പൽ.നിന്നെപ്പോലെയുള്ള പാപികൾക്ക് പ്രവേശനമില്ലാത്ത സ്വർഗത്തിന്‍റെ അടിത്തട്ടിൽ എന്‍റെ തലമുട്ടിയെന്നു പറഞ്ഞാൽ നീ വിശ്വസിക്കുമോ?... സത്യമായും...കുരിശിൽത്തറച്ച കർത്താവിന്‍റെ കാൽപ്പാദം എന്‍റെ അത്രയ്ക്കും തൊട്ടു മുന്നിലായിരുന്നു. വാൾമുനകൊണ്ട് എനിക്ക് തുരുമ്പിച്ച ആ ആണിത്തുമ്പ് ചുരണ്ടി ദൂരെത്തെറിപ്പിക്കാമായിരുന്നു.പക്ഷെ അന്നും ഞാൻ നിർഭാഗ്യവാനായിരുന്നു...ഒരു കൂപ്പുകുത്തൽ...ആ സ്വർഗ്ഗവിതാനത്തിൽ നിന്നും കടലിന്‍റെ മണൽത്തറയിലേക്ക്-പെണ്ണിന്‍റെ വഞ്ചനയേക്കാൾ വേഗത്തിലുള്ള കൂപ്പുകുത്തൽ. കപ്പലിന്‍റെ മുനമ്പ്‌ മണൽത്തറയിൽ തറച്ചു നിന്നു.മെല്ലെ ഞാൻ നിലത്തിറങ്ങി.നീ കടലിന്‍റെ അടിത്തട്ട് കണ്ടിട്ടുണ്ടോ?..അവിടം നക്ഷത്രങ്ങളെക്കാൾ പ്രകാശം വിതറുന്ന പെണ്മീനുകളുടെ കണ്ണുനീർത്തിളക്കത്താൽ ജ്വലിച്ചുനിൽക്കും.മുജ്ജന്മങ്ങളില്‍ നഷ്ടപ്രണയങ്ങളില്‍ പ്രാണന്‍ വെടിഞ്ഞ,കുഞ്ഞു മുലകളും നീലക്കണ്ണുകളുമുള്ള,മാലാഖമാരേക്കാള്‍ നിഷ്കളങ്കരായ സുന്ദരിപ്പെണ്‍കൊടികളാണ് ആ പെന്മീനുകള്‍.കുലടകളായ സ്ത്രീകൾ പക്ഷെ കടലിന്‍റെ കൂരിരുട്ടിൽ മത്സ്യകന്യകമാരായി പുനർജ്ജനിക്കും.ഞാൻ തലയരിഞ്ഞ ആ പതിനെട്ട് നാവികർ എപ്പോഴൊക്കെയോ ഭോഗിച്ച പതിനെട്ട് വേശ്യകളിൽ നിന്നും പുനർജ്ജനിച്ച പതിനെട്ട് മത്സ്യകന്യകകൾ ഒരു മിന്നൽപ്പിണർ പോലെ...അവരെന്നെ നേടുകയും കുറുകയും പകുത്തെടുത്തു...."




ലഹരിഭാരത്താൽ സിമോണിന്‍റെ തല മേശപ്പുറത്തേക്ക് കൂമ്പിവീണു.ബദ്ധപ്പെട്ട് തപ്പിപ്പിടിച്ച് എഴുന്നേറ്റിരുന്ന്  കുഴഞ്ഞ നാവോടെ തുടർന്നു.




"അങ്ങനെ പത്തൊൻപതാം വസസ്സുവരെയുള്ള ഒരുപാട് ഒരുപാട് സ്വപ്നങ്ങൾക്കൊടുവിൽ ആദ്യമായി എനിക്കൊരു കപ്പൽ ജോലി തരപ്പെട്ടു.കപ്പിത്താനോ നാവികനോ ഒന്നുമായിട്ടല്ല കേട്ടോ...അടിത്തട്ടിലെ തുഴച്ചിൽക്കാരായ  അടിമകൾക്ക് ആഹാരം കൊടുക്കുന്നതും അവരുടെ തീട്ടം കോരുന്നതും മൂത്രം തുടയ്ക്കുന്നതുമായിരുന്നു ജോലി.ചിലപ്പോഴൊക്കെ അവരുടെ പുറം പൊളിയ്ക്കുന്ന ചമ്മട്ടി പ്രയോഗവും ഞാൻ നടത്തിയിട്ടുണ്ട്. നിസ്സംശയം പറയാം....മൂന്നിലും ഞാൻ  ആത്മാർഥമായി യത്നിച്ചു. ഒരിക്കൽ എന്‍റെ ചമ്മട്ടിത്തുമ്പ്‌ ഒരു കറുമ്പൻ പുഴുവിന്‍റെ വാരിയെല്ല് വരെ പറിച്ചെടുത്തിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും എനിക്ക് മുകൾത്തട്ടിലേക്ക് പ്രവേശനമില്ലായിരുന്നു. മാസങ്ങളോളം റാന്തൽ വെട്ടത്തിൽ...കടലിലെ നിയമങ്ങൾ  കരയിലേക്കാൾ ഒരുപാട് കർശനമാണ്.അതുമായി സമരസപ്പെടലാണ്  ആദ്യപാഠം. അടങ്ങാത്ത അഭിവാച്ഛ കൊണ്ടായിരിക്കാം കലഹമേതുമില്ലാതെ അതുമായി ഞാൻ പെട്ടന്നിണങ്ങി.പക്ഷെ എന്‍റെ ആദ്യ യാത്ര...അത് എന്‍റെ നിർഭാഗ്യത്തിന്‍റെയും തുടക്കമായിരുന്നു. മാസങ്ങളോളം മുകൾത്തട്ട് കണ്ടില്ല.എങ്കിലും ഞാൻ സംതൃപ്തനായിരുന്നു."




മുട്ടറ്റം വെള്ളത്തിൽ പോലും ഇറങ്ങിയിട്ടില്ലാത്ത ഗോൺസാലസ്, ആകാംക്ഷയിൽ വിടർന്ന ലഹരിക്കണ്ണുകളോടെ ചോദിച്ചു.




"എന്നിട്ട് ?"

                                                                                  (തുടരുമായിരിക്കും ) 


Tuesday, April 5, 2016

ഡാമിയൻ സത്രം-എ.ഡി 1632

നോവല്‍-എ.ഡി.1632

ഭാഗം -1 

അദ്ധ്യായം 14

ഡാമിയൻ സത്രം 


   

"ഡാമിയൻ സത്രം" അതിനോട് ചേർന്നുള്ള മദ്യശാലയുടെ പേരിൽ മാത്രമല്ല മറ്റു പലവിധത്തിലും (കു)പ്രശസ്തമാണ്.തെരുവ് തെണ്ടികളും വേശ്യകളും കൊലപാതികികളും വികലാംഗരും ധനികരും മുഴുക്കുടിയന്മാരും എല്ലാം ചേർന്ന് അതിനെ സന്ധ്യാസമയത്ത് നോഹയുടെ പേടകമാക്കി മാറ്റാറുണ്ട്. പരസ്പരം ആക്രോശിച്ച് തെരുവ് യോദ്ധാക്കള്‍ പോർവിളി നടത്തുമ്പോൾ, മേശമേലുള്ള മുഷ്ടിപ്രയോഗത്തിൽ മെഴുകുതിരിക്കാലുകൾ പ്രകമ്പനം കൊള്ളുകയും അതിൽ ഉറപ്പിച്ച മെഴുകുതിരി അടർന്നു വീഴുകയോ ഇളകിത്തെറിക്കുകയോ ചെയ്യും.അവർക്കിടയിലൂടെ സാവധാനം നടന്ന് മെഴുകുതിരിയോരോന്നും സത്രമുടമയായ ഡാമിയൻ തന്നെ ക്ഷമയോടെ പെറുക്കിയെടുക്കും.അങ്ങനെ ഓരോ തവണ അയാൾ കുനിഞ്ഞുനിവരുമ്പോഴും കൈപ്പുസ്തകത്തിൽ തിടുക്കപ്പെട്ട് കുത്തിക്കുറിക്കുന്നത് കാണാം.ഉടഞ്ഞതും ചതഞ്ഞതുമെല്ലാം ചേർത്ത് ഇടപാടുകാരനിൽ നിന്നും കുറഞ്ഞത്‌ മൂന്നിരട്ടിയെങ്കിലും തുക ആ ഇനത്തിൽ മാത്രം ഡാമിയൻ വസൂലാക്കും. ഇത് വളരെ സമാധാനപരമായ ഏർപ്പാടായി തോന്നാം.എന്നാൽ മറ്റുചിലപ്പോൾ ഇങ്ങനെയൊന്നും ആവണമെന്നില്ല സംഭവിക്കുന്നത്‌.കലഹവും രക്തവും തർക്കവും സുരതവുമാണ് നിത്യവും അവിടെ നടക്കാറുള്ളത്. അതിലേക്ക് നയിക്കുന്ന പ്രേരണയിൽ മാത്രമേ  അവ്യക്തതയുള്ളൂ.



    തിളച്ചുരുകിയ മെഴുകുതലാപ്പാവുമായി ചിലപ്പോൾ തിരി ചെന്നുപതിക്കുന്നത് തീരെ വിലകുറഞ്ഞ ഏതെങ്കിലും രാക്കിളിയുടെ നിതംബത്തിലോ കെട്ടിവലിച്ചുയർത്തിയ മാറിലോ ആയിരിക്കും.എങ്കിൽ രംഗം കൂടുതൽ കൊഴുക്കും. രേതസ് കലർന്ന അവളുടെ തുപ്പൽ മേശയ്ക്ക് ചുറ്റുമുള്ള സകലവന്മാരുടെയും മുഖത്തേക്ക് ചിതറും.മുടിക്കുത്തിനു പിടിച്ച് മേശയിലേക്ക്‌ അവളെ ഒന്നുറക്കെ അടിക്കേണ്ട താമസം,അവളുമായി നിഴൽബന്ധമുള്ള സകല കാമുകന്മാരും ചേർന്ന് അവന്റെ വൃഷണം ഉടയ്ക്കും.അടിവയറ്റിൽ ആരെങ്കിലും ചിലപ്പോൾ ഒരു ചെറു തുളയിട്ടെന്നും വരാം.അതിലൂടെ എത്തിനോക്കുന്ന കുടലും പൊത്തിപ്പിടിച്ച് മരണ വെപ്രാളത്തോടെ പുറത്തേക്ക് പാഞ്ഞാലും രക്ഷയില്ല...ഡാമിയൻ അവനെ തടഞ്ഞു നിർത്തും.ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് മൂന്നിരട്ടി പിഴ.അതാണ്‌ ചട്ടം.



എല്ലാ കലഹങ്ങൾക്കും പിഴ ഇവ്വിധമാണെന്ന് ധരിക്കേണ്ടതില്ല. അഭിസാരികമാരുമായിട്ടുള്ള മൂന്നാം കിട സംഘട്ടനങ്ങളൊഴികെയുള്ള  ധീരമായ ഏർപ്പാടുകൾ കൈകാര്യം ചെയ്യുന്ന രീതിയേ ഇതല്ല.വീഞ്ഞിൽ മൂക്കുന്ന തർക്കങ്ങളും കലഹങ്ങളും കയ്യാങ്കളിയിൽ എത്തുന്നത് ഡാമിയൻ സത്രത്തിൽ സ്വാഗതാർഹമാണ്.അതവിടെ രണ്ട് ചേരികളിലായി പണം കൊയ്യുന്ന പന്തയമാണ്.എന്നിരിക്കവേ അതിൽ ഉണ്ടാവുന്ന നാശ നഷ്ടങ്ങൾ ഡാമിയൻ ഗൌനിക്കാറേയില്ല.സത്രം സൂക്ഷിപ്പുകാരൻ രക്തക്കറ തുടച്ചു വൃത്തിയാക്കിക്കൊള്ളും,ഉടഞ്ഞ ഗ്ലാസുകളും പാത്രങ്ങളും പെറുക്കിമാറ്റുവാൻ പരിചാരകരുമുണ്ട്...പക്ഷെ പന്തയത്തുക ഡാമിയൻ വീതം വെയ്ക്കും.ഒരേയൊരു നിബന്ധന-തുകയുടെ മൂന്നിൽ രണ്ട് സത്രമുടമയ്ക്ക്.



ഇടുങ്ങിയ പ്രവേശന കവാടം.അത് തുറക്കുന്നത് ഒരു ഒൻപതടി ഉയരമുള്ള ഇടനാഴിയിലെക്കാണ് ചുവരുകളിൽ  പരമ്പരാഗതമായ സ്പാനിഷ് മാതൃകയിൽ വെങ്കലത്തിൽ തീർത്ത കൊത്തുപണിയുള്ള ചിമ്മിനി വിളക്കുകൾ.അവ ചൊരിയുന്ന പ്രഭ നിലത്ത് വിരിച്ച ചുവന്ന കംബളത്തിന് ഭീതിപ്പെടുത്തുന്ന ഒരു  മനോഹാരിത സമ്മാനിക്കുന്നുണ്ട്.ഇടനാഴിയുടെ പകുതി ദൂരം പിന്നിട്ടാല്‍ കടന്നൽക്കൂട്ടത്തിന്റെ ഇരമ്പൽ പോലെ അകത്തുനിന്നുള്ള ആരവങ്ങൾ കേൾക്കാം.പിന്നീടങ്ങോട്ട് വയ്ക്കുന്ന ഓരോ ചുവടിലും ആ ഇരമ്പൽ ബഹളമായും കോലാഹങ്ങളായും രൂപാന്തരം പ്രാപിച്ച്...ഏറ്റവുമവസാനം നരകത്തിലെ അറവുശാലയുടെ പ്രതീതിയുളവാക്കും. ഉയരമുള്ള മേൽക്കൂര.തൂണുകളിൽ  കരിവീട്ടിയുടെ പലകകൾ പാകി മേൽക്കൂരയ്ക്ക് താഴെ ഒരു നിലകൂടി സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിൽ നിന്നും വഴിയെ രണ്ടായി പകുത്ത്, ഭീതിപ്പെടുത്തുന്ന ആ ചുവപ്പ് കംബളം വിരിച്ച പാത,വിശാലമായ അകത്തളത്തിന്റെ ചങ്ങലകെട്ടിത്തിരിച്ച ഓരം ചേർന്ന് പടികളിൽ കൂടി രണ്ടാം നിലയിലേക്ക് നീളും.അപ്രകാരം ഒരേ മുറിക്കുള്ളിൽ  സജ്ജീകരിച്ച രണ്ട് ലോകമാണ് ഡാമിയൻ  സത്രം. പരസ്പരബന്ധിയായ രണ്ട് വൈരുദ്ധ്യങ്ങൾ.



ഈ അടുത്ത കാലത്ത്...അതായത് കേവലം നാല് മാസം മുൻപാണ് അങ്ങനെയൊരു രണ്ടാം നില അവിടെ സജ്ജീകരിച്ചത്.അതൊരു  തല്ലിക്കൂട്ട്‌ ഏറുമാടം ആയിരുന്നില്ല.ഉരച്ചു  മിനുസപ്പെടുത്തിയ  നല്ല  ചുവപ്പൻ തേക്കിൻ തടി കൊണ്ടുള്ള  പടികൾ.പൊളിഞ്ഞ കപ്പൽലുകൾ കൊണ്ടായിരുന്നില്ല നിലം പാകിയിരുന്നത്.പനാമയിലെ തുറമുഖ ചന്തയിൽ നിന്നും വിദേശികളായ കപ്പൽക്കാരോട് പൊന്നും വിലയ്ക്ക്   വാങ്ങി,കാതങ്ങളോളം കുതിരകൾ നിലം തൊടാതെ എത്തിച്ച ചന്ദനപ്പാളികൾ.ആകാശത്ത്‌ തങ്ങി നിന്നു തിളങ്ങുന്ന മഴമുത്തുകൾ  പോലെ മൃദു വെളിച്ചം വിതറുന്ന നൂറുകണക്കിന്  ചെറുതും വലുതുമായ  സ്ഫടിക  ഗോളങ്ങൾ . അവിടേക്ക്  ആഹാരം  തയ്യാറാക്കുവാനായി പ്രത്യേക കുശിനിയും മദ്യശാലയും.തീർന്നില്ല ...അവിടെ  ഓരോ  മേശയ്ക്ക് അരുകിലും അതിഥികളെ ഏതു വിധേനയും-ചുണ്ടുകൾ കൊണ്ടോ സ്തനങ്ങൾ കൊണ്ടോ തൃപ്തിപ്പെടുത്തുവാൻ വിടർന്നു നിൽക്കുന്ന സുന്ദര പെൺപുഷ്പങ്ങൾ...അവർ പരിപൂർണ്ണ സ്ത്രൈണ വടിവുകൾ പ്രദർശിപ്പിച്ചു നിൽക്കുമ്പോൾ ആ വിദൂര ദൃശ്യം കാംക്ഷിച്ച് എത്തുന്ന പടുവൃദ്ധന്മാരാരെ സത്യസന്ധനായ വായനക്കാരാ നിങ്ങളും  കുറ്റപ്പെടുത്തില്ല. ചുരുക്കത്തിൽ  ഡാമിയൻ   തന്റെ സത്രത്തിന്റെ മേൽപകുതിയെ വിസ്മയംകൊണ്ട് നിറച്ചു.എന്നാൽ അയാളാകട്ടെ ആർക്കും അവിടേക്ക് പ്രവേശനം  അനുവദിച്ചതുമില്ല.അതൊരു  അഭിമാന പ്രശനം ആയി തോന്നിയതിനാൽ ചില പ്രാദേശിക ധനികന്മാർ തങ്ങളാലാകുന്ന ഏറ്റവും കനത്ത കിഴിതന്നെ ഡാമിയന്  നല്‍കി.അയാളത് സന്തോഷ  പൂർവ്വം സ്വീകരിക്കുകയും ചെയ്തു.അത്യാഹ്ലാദത്തോടെ മേൽത്തട്ടിലേക്ക് അവർ ഓരോ പടികളും കയറുമ്പോൾ  ഡാമിയന്‍ ചുവട്ടില്‍  നിന്ന്  ഉറക്കെ  വിളിച്ചു പറയും.



"ആയിരം പെസോ  ...രണ്ടായിരം പെസോ .....മൂവായിരം പെസോ...ആഹാ ...ചങ്ങാതീ  താങ്കള്‍  നല്‍കിയ  പണസഞ്ചി മൂന്നാം  പടിയില്‍  ചത്തു കിടക്കുന്നത് കണ്ടില്ലേ...!.ഒന്ന്  കുരിശു വരച്ച് ... അതേ  മാന്യതയോടെ  ഇങ്ങ്  ഇറങ്ങിവരൂ ".



കാലിക്കീശയുമായി ഇറങ്ങി വരുന്നവനെ വെള്ളപ്പാണ്ട് പിടിച്ച നരച്ച കൂത്തിച്ചികൾ പോലും കൂക്കി വിളിച്ചു.ചില ദരിദ്ര മുഴുക്കുടിയന്മാർ അൽപ്പം ഗുരുതരമായ ഫലിതം പ്രയോഗിക്കുവാനും മടിച്ചില്ല.



"പൃഷ്ടം കാണിച്ച് മുകളിലേക്ക് പോയ  യജമാനൻ ....ഇതാ ....ചുരുണ്ട  മുൻവാലും ആട്ടി നമ്മളിലേക്ക് ഇറങ്ങി വരുന്നു..."



ചെലവേറിയതെങ്കിലും ആഡ്യ മൂഡൻമാർ ചുരുങ്ങിയകാലം കൊണ്ട്  ഇതും  ഒരു വാരാന്ത്യ  വിനോദമാക്കി മാറ്റി.അഞ്ചു പടികൾ , എട്ടു പടികൾ ,പന്ത്രണ്ട് പടികൾ എന്നിങ്ങനെ ഓരോ  ധനികരുടെയും ആസ്തിവ്യാപ്തി ഡാമിയൻ സത്രത്തിന്റെ രണ്ടാം നിലയിലെ ചവിട്ടുപടികളിൽ അടയാളപ്പെടുത്തപ്പെട്ടു.സ്വർഗ്ഗതുല്യമായ മേൽത്തട്ടിൽ പ്രവേശിക്കുക എന്നതിനു പകരം തന്റെ എതിരാളിയേക്കാൾ ഒരു ചുവട് മുന്നിൽ എന്ന ലക്ഷ്യമേ അവർ ഓരോരുത്തർക്കും ഉണ്ടായിരുന്നുള്ളൂ.മാർട്ടിൻ ഗാസ എന്ന എണ്ണക്കച്ചവടക്കാരൻ കിടപ്പാടം ഉൾപ്പെടെ  സകല സമ്പാദ്യവും വിറ്റിട്ടാണ് പന്ത്രണ്ടാം പടി വരെ കയറിയത്.തന്റെ കാമുകിയെ സ്വന്തമാക്കിയ ധനികനായ മിഗുവലിനെ തോൽപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു അവനെ അതിന് പ്രേരിപ്പിച്ചതെങ്കിൽ കുടുംബ സ്വത്തിൽ ഭൂരിഭാഗവും കൈക്കലാക്കിയ അനുജനേക്കാൾ ധനികനാണ് താൻ എന്ന് സ്വയം പ്രഖ്യാപിക്കുവാനാണ് മിഗുവൽ തൊട്ടുതലേ ആഴ്ച്ച  പതിനൊന്നായിരം പെസോ ഡാമിയൻ പടികളിൽ പൊടിച്ചത്.അതിന് മുൻപ്  പതിനായിരം പെസോ മിഗുവലിന്റെ സഹോദരനായ ഗോമസ് പറത്തിയതിന് പിന്നിലും മറ്റൊരു കാരണം ഉണ്ടായിരുന്നിരിക്കാം.എന്തുതന്നെയായാലും "പടികയറ്റം"ചുരുങ്ങിയ നാളുകൾക്കുള്ളിൽ വീറുറ്റ പുരുഷത്വ പ്രതീകമായി മാറിയെന്നു തന്നെ പറയാം. എന്നിരിക്കിലും ഡാമിയൻ  സത്രത്തിലെ ഒരു വേശ്യയും പടിയിറങ്ങിയ "ധനികനെ " വശീകരിക്കുവാൻ മെനക്കെട്ടില്ല. ഒരുകോപ്പ പുളിച്ച വീഞ്ഞോ മൂത്ത കോഴിയുടെ പൊരിച്ച തീട്ടസഞ്ചിയോ പോലും വാങ്ങിക്കൊടുക്കുവാൻ ആസ്ഥിയില്ലാതെ പടിയിറങ്ങിയവനു വേണ്ടി എന്തിനു നീറ്റൽ സഹിക്കണം? ഓരോ ചുവട് വയ്ക്കുമ്പോഴും തൊണ്ട പൊട്ടുമാറു ഉറക്കെ പ്രോസാഹിപ്പിച്ച അതേ ദരിദ്ര പരിഷകൾ തന്നെ "കുരിശു  വരച്ച് " പരമ ദരിദ്രനായി പടിയിറങ്ങുന്നവനെ കീഴ്  വായൂ  കൊണ്ടുപോലും ആശ്വസിപ്പിച്ചതുമില്ല.



ട്രുജിലോയിലെ   ദൈനംദിന  ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ഡാമിയൻ സത്രം സ്വാധീനിച്ചു തുടങ്ങി.അവിടേക്ക് ഒന്ന് ഒളിഞ്ഞുപോലും നോക്കാത്ത വീട്ടമ്മമാരും കുട്ടികളും പോലും അതിൽ ഭാഗഭാക്തായി.അവർ അതിനെ നരകത്തിലെ ചെളിക്കുണ്ട് എന്ന് വിശേഷിപ്പിച്ചു.ചുണ്ടിൽ ഡാമിയൻ വീഞ്ഞിന്റെ  മണവുമായി എത്തുന്ന കുടുംബ നാഥനെ സംശത്തോടെ മാത്രം ഭാര്യമാർ വീക്ഷിച്ചു.അതിസുന്ദരികളായ ഇടുങ്ങിയ അരക്കെട്ടുള്ള സ്ത്രീകൾ മുലക്കുമ്പിളിലാവാം  വീഞ്ഞ്  വിളമ്പുന്നത് എന്ന് ഭാവനാ സമ്പന്നയായ ഏതോ ഒരുവൾ പ്രകടിപ്പിച്ച സംശയം നാല് വായ മറിഞ്ഞപ്പോൾ സാക്ഷ്യവചനമായി പരിണമിച്ചു.കക്കൂസിലെ ചെകുത്താന്മാരാണ് ഡാമിയൻ വീഞ്ഞിൽ ലഹരിപടർത്തുന്നതെന്ന് വിശ്വാസികൾ പ്രചരിപ്പിച്ചു.ജ്ഞാനസ്നാനം ചെയ്യുമ്പോൾ തലതൊട്ടപ്പന്മാർ വികാരിയറിയാതെ ഒരു വാക്കുകൂടി കൂട്ടിച്ചേർത്ത് ഇങ്ങനെ മന്ത്രിച്ചു.



"സ്വർഗസ്ഥനായ പിതാവേ,പാപത്തിൽ നിന്നും  ചെകുത്താന്മാരിൽ നിന്നും  ഡാമിയൻ  സത്രത്തിൽ നിന്നും ഈ കുഞ്ഞിനെ അകറ്റി നിർത്തണമേ"



എണ്ണമറ്റ മെഴുകുതിരികൾ കാംക്ഷിച്ചു കാംക്ഷിച്ച് ദൈവം അത്യാഗ്രഹിയായതാവാം അല്ലെങ്കിൽ വീട്ടമ്മമാരുടേയും വിശ്വാസികളുടെയും  അന്തമില്ലാത്ത ശാപവചനങ്ങൾ ചെകുത്താനെ ഉത്തേജിപ്പിച്ചതുമാവാം.ആ നാലക്ഷരം ട്രുജിലോയിൽ നാലാം സ്ഥാനക്കാരനായി...ആണ് ..പെണ്ണ് ..സുരതം ...ഡാമിയൻ.



അപ്രകാരം ഡാമിയൻ  സത്രം  ഇരുട്ടിലെ പറുദീസയെന്ന് ഖ്യാതിനേടിയ നാളുകളിൽ ഒരുദിവസം ഗോൺസാലസും  ആദ്യമായി അവിടെയെത്തി... സംഭവബഹുലമായ  കഥ പറയുന്ന, കറുപ്പും വെളുപ്പും കടലാസുകൾ തുന്നിക്കെട്ടിയ അവസാനമില്ലാത്ത പുസ്തകത്തിലെ  അടയാളപ്പെടുത്തൽ  പോലെ 

(തുടരുമായിരിക്കും)