### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Wednesday, July 15, 2015

ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ(എ.ഡി1632)

നോവൽ എ .ഡി 1 6 3 2
ഭാഗം 1 -അദ്ധ്യായം 7
ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ 

   

    ഇടവിട്ടുള്ള മഴച്ചാറ്റലില്‍ ലൂയിസ് നനഞ്ഞുകുതിര്‍ന്നു.ആ നശിച്ച യാത്ര പെട്ടെന്ന്‍ അവസാനിപ്പിക്കുവാനുള്ള തത്രപ്പാടില്‍ അവന്റെ കറുമ്പന്‍ കുതിര അതിന്റെ സര്‍വ്വ ശക്തിയുമെടുത്താണ് പാഞ്ഞത്.ലൂയിസിന്റെ നനഞ്ഞൊട്ടിയ കുപ്പായത്തിനുള്ളില്‍ ഈര്‍പ്പമുള്ള വായുവിന്റെ കുമിളകള്‍ അവനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട് തെന്നിപ്പാഞ്ഞുനടന്നു.കുത്തിനോവിക്കുന്ന മഴത്തുള്ളികളെ പ്രാകി,ഒരു മരപ്പാവ പോലെ ലൂയിസ് തണുത്തു മരവിച്ചിരുന്നു. അവന്‍ ബോധാരഹിതനായില്ലെന്നേയുള്ളൂ, കടിഞ്ഞാണ്‍ എപ്പോഴോ ഉതിര്‍ന്നുവീണ് ,നിലത്ത് ചെളിയില്‍ ഇഴയുകയായിരുന്നു. ഫാദര്‍ വെസാല്‍കോയുടെ ഭയംകലര്‍ന്ന വാക്കുകളാണ് അവനെ ഉണര്‍ത്തിയത്.



"ദൈവമേ ...ഇതെന്തൊരു മരണപ്പാച്ചിലാണ് ...നീയെന്താ ഉറങ്ങുകയാണോ ?




പെട്ടെന്നവന്‍ കുതിരയെ നിയന്ത്രിച്ചു.ആ ഇടപെടല്‍ ഒട്ടും രസിക്കാത്ത മട്ടില്‍ അതൊന്നിളകി നിന്നു.കാപ്രിയോ മലയുടെ താഴ് വാരത്തില്‍ അല്‍പ്പസമയം വിശ്രമിച്ച ശേഷമാണ് അവര്‍ യാത്ര തുടര്‍ന്നത്.പെയ്തൊഴിഞ്ഞ വിദൂരതയിൽ , തിളങ്ങുന്ന കുഞ്ഞു  വെണ്‍മേഘങ്ങൾ സാന്നിധ്യം അറിയിച്ചു തുടങ്ങിയിരുന്നു. ചേതോഹരമായ ആകാശക്കാഴ്ച ലൂയിസിനെ ആദ്യം ഉല്ലാസഭരിതനാക്കിയെങ്കിലും തൊട്ടുപിന്നാലെ നിരാശപ്പെടുത്തുകയും ചെയ്തു-ഒരു വൈദികനൊപ്പം യാത്രചെയ്യുന്നതിനോളം വിരസമായ മറ്റൊരു ഏര്‍പ്പാടില്ലെന്നാണ് അവനപ്പോൾ തോന്നിയത് .




ഒലീവ് മരങ്ങൾ അതിര്‍ത്തി പാകിയ മണ്‍നിരത്തിൽ കൂടിയാണ് അവരപ്പോൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നത്.ഇലച്ചാര്‍ത്തുകള്‍ക്ക് പിന്നില്‍ വിസ്തൃതമായ ഉരുളക്കിഴങ്ങ് പാടങ്ങൾ ...അതിനപ്പുറം കൂമ്പുകൾ ഇളകിയാടുന്ന ചോളത്തലപ്പുകൾ ..ഇളം നീല ആവരണത്തിൽ അവ്യക്തമായ കാഴ്ച. കുതിരക്കുളമ്പിന്റെ ക്രമമായ ശബ്ദത്തെ ഒന്ന് ,രണ്ട് ,മൂന്ന് എന്നിങ്ങനെ എണ്ണിക്കൊണ്ട് അവൻ  കാഴ്ചകൾ ആസ്വദിച്ചു ...



"ആഹാ ...പ്രണയം പോലെ നീല "



തൊട്ടു പിന്നിൽ നിന്നും ഫാദർ വെസാൽകൊ ആ മനോഹര ദൃശ്യത്തെ അങ്ങനെയാണ് വിശേഷിപ്പിച്ചത്‌.ഒരു വൈദികന്റെ പ്രണയോപമയിൽ നിശ്ചയമായും അമ്പരപ്പിനുള്ള വകയുണ്ട്.അതുകൊണ്ടാവാം വിസ്മയ ഭാവത്തോടെ  ലൂയിസ് അദ്ദേഹത്തെ തിരിഞ്ഞു നോക്കിയത് ..



"അതെ ...ഒരു ചിത്രകാരനായിരുന്നുവെങ്കിൽ ,നിശ്ചയമായും ഈ ചിത്രത്തിന് അങ്ങനെയൊരു തലക്കെട്ടേ ഞാൻ നൽകുമായിരുന്നുള്ളൂ....മാത്രവുമല്ല ക്രൂശിത രൂപത്തിന്റെ കാൽച്ചുവട്ടിൽ  പ്രണയത്തിന്റെ ദൈവിക പ്രതീകമായി അത് പ്രദർശിപ്പിക്കുകയും ചെയ്യുമായിരുന്നു "    



പൊട്ടിചിരിച്ചുകൊണ്ടാണ് ലൂയിസ് മറുപടി നല്‍കിയത്  



"നന്നായി . . . .അങ്ങൊരു ചിത്രകാരനല്ലാത്തത് എന്തുകൊണ്ടും നന്നായി ...ആയിരുന്നുവെങ്കിൽ സാന്റോ ഡോമിനോ പള്ളിയുടെ അൾത്താരയിൽ വിശ്വാസികൾ കല്ലുകൾകൊണ്ട് കൂടാരം പണിയുമായിരുന്നു .അതിന്റെ മുകളിൽ  താമരക്കൂമ്പ് പോലെ പുറത്തേക്ക് തള്ളിനിൽക്കുന്ന വികാരിയുടെ തലയും ...അതൊന്ന് ഭാവനയിൽ കണ്ടുനോക്കൂ "



ഇരുവരും ഉറക്കെ പൊട്ടിച്ചിരിച്ചു.അതത്ര രസിക്കാത്ത മട്ടില്‍ ലൂയിസിന്റെ കറുമ്പന്‍ കുതിര തലകുടഞ്ഞു.



"നോക്കൂ ...ലൂയിസ് ..നിന്റെ ചങ്ങാതിക്ക് നമ്മുടെ ശബ്ദകോലാഹലങ്ങള്‍ തീരെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു... "



"ഹേയ് ...അതൊന്നുമല്ല..ഒരുപക്ഷെ ജീവിതത്തില്‍ ആദ്യമായിട്ടാവാം അവന്റെ സവാരിക്കാരില്‍ നിന്നും സന്തോഷസൂചകമായ ശബ്ദം അവന്‍ കേള്‍ക്കുന്നത്. അത് അവന് തീരെ  പരിചയമില്ലാത്തതാണല്ലോ - പെട്ടെന്ന് ..പെട്ടെന്ന് പെട്ടെന്ന് ...ട്ധപ്പേ .. ട്ധപ്പേ-അതൊക്കെയാണ് ഇവന് കേട്ടുപരിചയം.



"ആണോ ...എങ്കില്‍ ഒരല്‍പ്പസമയം അവന്റെ കടിഞ്ഞാണ് കൂടി ഞാന്‍ കൈകാര്യം ചെയ്തുകൊള്ളട്ടെ ...നീ അനുവദിക്കുമെങ്കില്‍ മാത്രം "



ഒരു കൊച്ചുകുട്ടിയുടെ ആവേശത്തിമിര്‍പ്പോടെ ഫാദര്‍ വെസാല്‍ക്കോ കുതിരയുടെ നിയന്ത്രണം ഏറ്റെടുത്തു.ഇടയ്ക്കിടെ ലൂയിസിന്റെ ഇടപെടല്‍ ഉണ്ടായെങ്കിലും
കാപ്രിയോ പര്‍വ്വതത്തിന്റെ ഇടുങ്ങിയ മലമ്പാതയുടെ തുടക്കം വരെ വെസാല്‍കോ കുതിരയെ നിയന്ത്രിച്ചു.അവിടെവെച്ച് അദ്ദേഹത്തോട് പിന്നിലേക്ക്‌ നീങ്ങിയിരിക്കുവാന്‍ ലൂയിസ് അപേക്ഷിച്ചു.ഇടയ്ക്കിടെ ലൂയിസ് ആകാശത്തേക്ക് നോക്കി



"എന്തുപറ്റി ചങ്ങാതീ ...നമുക്ക് സമയം പാഴാക്കാനില്ല.ഇപ്പോള്‍ തന്നെ വൈകിയെന്നാണ് തോന്നുന്നത് .പുലരും മുന്‍പേ എനിക്ക് ട്രുജിലോയില്‍ എത്തേണ്ടതാണ് "



"ഒരല്‍പ്പസമയം ക്ഷമിക്കൂ ഫാദര്‍ ...ഇനിയങ്ങോട്ടുള്ള വഴി ഇടുങ്ങിയതാണ് ..കയറ്റവും...നമ്മുടെ വഴികാട്ടി നല്ല ഉശിരന്‍ നാല്‍ക്കാലി തന്നെ ..എങ്കിലും രണ്ട് സവാരിക്കാരുമായി കാപ്രിയോ പാതയെ അതിജീവിക്കുവാന്‍ ഇവന് നന്നായി അദ്ധ്വാനിക്കേണ്ടിവരും.ഇടയ്ക്ക് ഇവന്‍ നുര തുപ്പിയാല്‍ യാത്രതന്നെ മുടങ്ങും... ഒരല്‍പ്പസമയം ഇവന് വിശ്രമം നല്‍കാം"



ആ ഇടവേളയില്‍ ലൂയിസ് അല്‍പ്പം ഉറങ്ങി... ട്രുജിലോയില്‍ പിറ്റേന്നു ചെയ്തു തീര്‍ക്കാനുള്ള തെരക്കിട്ട ജോലികളെ മനസ്സില്‍ ക്രമപ്പെടുത്തുന്നത്തിനിടയില്‍ വെസാല്‍ക്കോയും ഇടയ്ക്കെപ്പോഴോ സുഖനിദ്രയിലേക്ക് കൂപ്പുകുത്തി...ഇരുവരും  സ്വപ്നങ്ങളില്‍ പൂണ്ടുപോയി...



സാന്റോ ഡോമിനോ പള്ളിയില്‍ താനൊരു വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കുന്ന സ്വപ്നമാണ് ഫാദര്‍ വെസാല്‍ക്കോ കണ്ടത്.വധുവിന്റെ മുഖം അത്ര സുപരിചിതമായിരുന്നില്ലെങ്കിലും ദീര്‍ഘകായനായ വരന്റെ രൂപം വെസാല്‍കോയെ ഞെട്ടലോടെ  ഉറക്കമുണര്‍ത്തി-പണ്ടൊരിക്കല്‍ തനിക്കു മുന്നില്‍ വീഞ്ഞു യാചിച്ച അലസനായ അതേ ചെറുപ്പക്കാരന്‍. നിലത്തുവീണുടഞ്ഞ വീഞ്ഞുപാത്രത്തിന്റെ ഒരായിരം ചീളുകള്‍ ശിരസില്‍ കുത്തിയിറക്കുന്ന വേദനയില്‍ വെസാല്‍കോ  പിടഞ്ഞെഴുന്നേറ്റു... 



ലൂയിസ് അപ്പോഴേക്കും യാത്രയ്ക്ക് തയ്യാറെടുത്തുകഴിഞ്ഞിരുന്നു."പോകാം " എന്ന ഒറ്റവാക്കില്‍ അവന്‍ വികാരിയെ ക്ഷണിച്ചു.ലൂയിസിന്റെ കറുമ്പന്‍ കുതിര കാപ്രിയോ പര്‍വ്വതത്തിന്റെ അരഞ്ഞാണം പോലെ ഇടുങ്ങിയ പാതയിലൂടെ അലസമായി ചുവടുവെച്ചു....ഒരല്‍പം പിഴച്ചാല്‍  അങ്ങുതാഴെ അജ്ഞാതമായ വനാന്തരങ്ങള്‍...അശ്രദ്ധമായാണ് ലൂയിസ് കുതിരയെ തെളിച്ചത്..അവന്‍ ദുഖിതനായിരുന്നു..വണ്ടിയില്‍ യാത്ര ചെയ്യുന്ന വെസാല്‍കോയോട് പൊടുന്നനെയുണ്ടായ അകാരണമായ നീരസമായിരുന്നു അവന്റെ മനസ്സില്‍.ആ വിദ്വേഷത്തിന്റെ യുക്തിയില്ലായ്മയെക്കുറിച്ച് അവന്‍ തികച്ചും ബോധവാനായിരുന്നു...എങ്കിലും അത് അവനെ അസ്വസ്ഥതപ്പെടുത്തി ..എന്തുകൊണ്ടെന്നാല്‍ ....മറ്റൊരാളുമായി ജുവാനയുടെ വിവാഹം നടക്കുന്നതായും അതിന് ഫാദര്‍ വെസാല്‍കോ കാര്‍മ്മികത്വം വഹിക്കുന്നതുമായിരുന്നു അവനെ അസ്വസ്ഥതപ്പെടുത്തിയ നിദ്രാദര്‍ശനം             
                                                                                              NEXT CHAPTER

12 comments:

  1. നോവലിന്റെ തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നതില്‍ ചില പരിമിതികള്‍ ഉണ്ട് . . .എങ്കിലും ഈ നോവല്‍ ബ്ലോഗില്‍ പൂര്‍ത്തിയാക്കും . . അഭിപ്രായങ്ങള്‍ അറിയികുമല്ലോ ?

    ReplyDelete
  2. സ്വപ്നമാണ് രണ്ടു പേരുടെയും മനസ്സിലെ അസ്വസ്ഥത... കഥ തുടരട്ടെ, ആകാംഷയേറുന്നു....
    ആശംസകള്‍ അരുണ്‍ :)

    ReplyDelete
  3. വിചിത്രസ്വപ്നങ്ങള്‍!!!
    കഥ ത്രില്ലിംഗ് ആണ്. മുന്നോട്ട് പോട്ടെ

    ReplyDelete
  4. കഥ തുടരട്ടെ, അച്ചൻ കല്യാണം നടത്തുമോ?

    ReplyDelete
    Replies
    1. അതൊരു ചോദ്യം തന്നെയാണ് ജുനൈദ് . . . .

      Delete
  5. ഓരോ അദ്ധ്യായവും നിങ്ങള്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നോവല്‍ തുടക്കം മുതല്‍ ഓരോ തവണയും വായിക്കാറുണ്ട് . . .ഈ നോവല്‍ ഓഷ്വിറ്റ്‌സിനും അപ്പുരത്തെക്കുള്ള ചൂണ്ടുപലകയാണ് .എന്നിട്ടും ഇത് അരുണ്‍ ഗ്രൂപ്പ്‌കളില്‍ പോസ്റ്റ്‌ ചെയ്യാന്‍ മടികാണിക്കുന്നതിന്റെ കാരണം ആദ്യ കമന്റില്‍ നിന്നും ഊഹിക്കുന്നു . . .കൂടുതലൊന്നും പറയുന്നില്ല . .അരുണിന്റെ രണ്ടാം ഉദ്യമം ആസ്വടിപ്പിക്കുന്നു ഒപ്പം അത്ഭുതപ്പെടുത്തുന്നു

    ReplyDelete
  6. അരുണ്‍, വളരെ നന്നാവുന്നുണ്ട്, അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു.

    ReplyDelete
  7. ഉഷാറാകുന്നുണ്ട് ഭായ്.

    ReplyDelete
  8. സ്വപനങ്ങള്‍.......
    അടുത്ത അദ്ധ്യായങ്ങളും വായിക്കട്ടെ.
    ആശംസകള്‍

    ReplyDelete