### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Thursday, July 30, 2015

വെസാല്‍കോയുടെ നരകയാത്ര (എ.ഡി 1632)

വെസാല്‍കോയുടെ നരകയാത്ര
നോവല്‍ -എ.ഡി1 632
ഭാഗം -1
അദ്ധ്യായം -8   


ആ മൂകയാത്ര കാപ്രിയോ പര്‍വ്വതത്തിന്റെ ദുസ്സഹമായ കയറ്റം പൂര്‍ത്തിയാക്കുവാന്‍ നാല് ഫര്‍ലോങ്ങ്‌ മാത്രം ശേഷിക്കവേ,അതിശക്തമായ കിഴക്കന്‍ കാറ്റില്‍ ചുരം മൂളിത്തുടങ്ങി.ശീതക്കാറ്റ് ചെവിക്കുള്ളില്‍ കുത്തിനോവിച്ചപ്പോള്‍ തോളുയര്‍ത്തി ലൂയിസ് വലതു ചെവി മറച്ചു.കുതിരയുടെ മുതുകില്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ തുടരെ തുടരെ പ്രഹരിച്ച് പരമാവധി വേഗത്തില്‍ അതിനെ അവന്‍ നിലം തൊടാതെ പായിച്ചു.അതില്‍ അസ്വസ്ഥത തോന്നി ലൂയിസിനെ വിലക്കുവാന്‍ തുനിഞ്ഞ ഫാദറിനെ സുഖകരമല്ലാത്ത പരുക്കന്‍ വാക്കുകള്‍ കൊണ്ടാണ് അവന്‍ കീഴ്പ്പെടുത്തിയത്...

         










"ദയവു ചെയ്ത് ഇപ്പോള്‍ താങ്കള്‍  ഇതില്‍ ഇടപെടരുത് ...മറ്റേത് അവസരത്തിലുമെന്നതുപോലെ ധാര്‍മ്മികതയും സഹജീവി സ്നേഹവും പ്രകടിപ്പിക്കുവാനുള്ള അവസരമല്ലിത്. ഞങ്ങള്‍ക്കിടയിലെ ആശയവിനിമയമായി മാത്രം ഇപ്പോള്‍ ഇതിനെ കണ്ടാല്‍മതി " 




ആ മറുപടി അത്ര സ്വീകാര്യമായി തോന്നിയില്ലെങ്കിലും ഫാദര്‍ വെസാല്‍കോ പ്രതിഷേധ സൂചകമായി പിടലിവെട്ടിച്ച് ഒന്നിളകിയിരുന്നു.എങ്കിലും ചാട്ടയുടെ കാതടപ്പിക്കുന്ന തുടര്‍ച്ചയായുള്ള ശബ്ദവും  ആ നാല്‍ക്കാലി പ്രകടിപ്പിക്കുന്ന ദയനീയ വിധേയത്വവും വെസാല്‍കോയെ പ്രതികരിക്കുവാന്‍ നിര്‍ബന്ധിതനാക്കി.




"എന്തുതന്നെ പറഞ്ഞാലും ഇതൊരു പൈശാചികമായ പ്രവൃത്തിയാണ്‌ ലൂയിസ്. ആ മിണ്ടാപ്രാണിയുടെ ആത്മാവ് ഓരോ പ്രഹരത്തിലും ആയിരം പ്രാവശ്യമെങ്കിലും  നിന്നെ ശപിക്കുന്നുണ്ട്"




അവന്‍ പെട്ടെന്ന് കുതിരയെ നിര്‍ത്തി.അല്‍പ്പസമയത്തെ നിസ്സംഗതയ്ക്ക് ശേഷം പിന്നിലേക്ക്‌ തിരിഞ്ഞ് ഒരു കൃതൃമ വിനയത്തോടെ,പതിഞ്ഞ ശബ്ദത്തില്‍ വെസാല്‍കോയോട് പറഞ്ഞു.




അതെയോ ?. . . എങ്കില്‍ ഇതുകൂടി അറിഞ്ഞുകൊള്ളൂ . . .ശക്തമായ കിഴക്കന്‍ കാറ്റ് വീശുന്നുണ്ട്. അല്‍പ്പ സമയത്തിനുള്ളില്‍ മഴയുണ്ടാവും.അങ്ങനെ സംഭവിച്ചാല്‍ കാപ്രിയോ സുന്ദരി അവളുടെ അരഞ്ഞാണത്തിലേക്ക് കുഴഞ്ഞ ചെളിമണ്ണു ചുരത്തും.ഇവന്റെ കുളമ്പും ചക്രങ്ങളും അതില്‍ പുതഞ്ഞു തെന്നിയാല്‍,ഞാനും താങ്കളും ഇവനും അങ്ങുതാഴെ എന്നെക്കാള്‍ മാന്യതകെട്ട ജന്തുക്കള്‍ക്ക് ഭക്ഷണമാകും.അങ്ങനെ സംഭവിച്ചാല്‍ സുവിശേഷം പ്രസംഗിച്ചു ശീലച്ച ഒരു ആത്മാവുകൂടി എന്നെ പഴിചാരും...അതുകൊണ്ട് ....ഇപ്പോള്‍ അങ്ങ് ദയവായി ആത്മീയ വിശകലനങ്ങള്‍ക്ക് മെനക്കെടാതെ യുക്തിയുടെ പ്രായോഗിക വശംകൊണ്ട്  ചിന്തിക്കുക...എന്നിട്ടും ധാര്‍മ്മിക ബോധം അങ്ങയെ വിട്ടൊഴിയുന്നില്ലെങ്കില്‍....ഇവനില്‍ ഞാന്‍ ഏല്‍പ്പിക്കുന്ന പ്രഹരങ്ങള്‍ ഓരോന്നും നമ്മള്‍ മൂവരുടേയും അതിജീവനത്തെ കരുതിയുള്ള  പ്രാര്‍ഥനയായി കരുതിക്കൊള്ളൂ.




ഒഴുക്കന്‍ മട്ടിലാണ് ലൂയിസ് പൂര്‍ത്തിയാക്കിയത്.അവസാന വാചകം ഫാദറിനെ തെല്ലൊന്ന് അമ്പരപ്പിച്ചു.കാപ്രിയോ പര്‍വ്വതത്തിന്റെ പകുതിയും പിന്നിട്ടുകഴിഞ്ഞ ആ മൂവര്‍ സംഘത്തെയും,അവരെ നയിക്കുന്ന ഇടുങ്ങിയ പാതയേയും, കാതങ്ങള്‍ക്ക് താഴെ ഇലപ്പടര്‍പ്പുകള്‍ക്ക് പിന്നില്‍  നിരാശ പൂണ്ട ആര്‍ത്തിയോടെ അവരെ തലയുയര്‍ത്തി വീക്ഷിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളേയുമെല്ലാം തെളിമയോടെ ക്ഷണനേരം അടയാളപ്പെടുത്തിക്കൊണ്ട് ഒരു ചുവന്ന മിന്നല്‍പ്പിണർ കാപ്രിയോ സുന്ദരിയുടെ പിന്നിലേക്ക് പാഞ്ഞോളിച്ചു... തൊട്ടുപിന്നാലെ... കോടാനുകോടി ലോഹമുത്തുകള്‍ വാരിയെറിഞ്ഞ പോലെ സൂചിത്തുമ്പുള്ള മഴത്തുള്ളി പ്രവാഹം . . .




"ദൈവമേ . . .ഇതെന്തൊരു പരീക്ഷണമാണ് ...മുന്നോട്ടുള്ള യാത്ര അപകടമാണെങ്കില്‍ നമുക്ക് തിരികെ പോകാം ലൂയിസ്...യാത്ര നാളത്തേക്ക് മാറ്റാം "




"ഇല്ല . . . ഇനിയത് സാധ്യമല്ല . . .ഈ ഇടുങ്ങിയ പാതയില്‍ വണ്ടി തിരിക്കാന്‍ കഴിയില്ല.ചിലപ്പോള്‍ ആ ശ്രമം ഇവനെ വെകിളി പിടിപ്പിച്ചെന്നും വരാം  ...അത് കൂടുതല്‍ അപകടമാണ് ..."




രണ്ടാം ചുരവും പിന്നിട്ട് ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ കാട്ടുപാതയിലേക്ക് അവര്‍ പ്രവേശിച്ഛപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ ഒരു ചാറ്റമഴയുടെ വിദൂര ലക്ഷണം പോലുമില്ലാത്ത ഒട്ടും ഈര്‍പ്പമില്ലാത്ത തണുത്ത അന്തരീക്ഷമാണ് അവരെ സ്വാഗതം ചെയ്തത്... ലൂയിസിന്റെ കറുമ്പന്‍ കുതിര ഉത്സാഹത്തോടെ ചുവടുകള്‍ക്ക് വേഗത കൂട്ടി.




"സാവധാനത്തില്‍ പോകൂ ലൂയിസ്.ഞാനാകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു.ഈ തണുത്തകാറ്റില്‍ ഞാന്‍ വിറച്ചുമരിക്കും...ഹൊ...ഇതെന്തൊരു കാലാവസ്ഥയാണ്!"




"മലയോര പ്രദേശങ്ങളില്‍ ഇത് സര്‍വ്വസാധാരണമാണ് ഫാദര്‍..മലമ്പാതകളില്‍ കാലാവസ്ഥയ്ക്ക് സ്ഥിരതയില്ല-പെണ്ണിന്റെ മനസ്സ് പോലെ...ഒന്നാം മടക്കില്‍ മഹാമാരിയെങ്കില്‍ മൂന്നാം മടക്കില്‍ കൊടുംതണുപ്പായിരിക്കാം...ഇപ്പോള്‍ സംഭവിച്ചതുപോലെ...നമ്മളെ അല്‍പ്പം ഭയപ്പെടുത്തിയെങ്കിലും അതത്ര കാര്യമായി പെയ്തില്ല...നന്നായി...അല്ലെങ്കില്‍ എന്‍റെ മടക്കയാത്ര ആകെ ദുരിതത്തിലായേനെ."




"എന്‍റെ ജീവിതത്തില്‍ ഇതാദ്യമായാണ് ലൂയിസ് . . .ഇത്ര ഗതികെട്ട ഒരു ദിവസം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല..ലോപ്പസിന്റെ ശവസംസ്കാരം മുതല്‍ക്ക്‌ ഇതുവരെയുള്ളതെല്ലാം എനിക്ക്  അപശകുനങ്ങളായി തോന്നുന്നു...ഞാനും ഏറ്റവും മോശമായ എന്തിന്റെയൊക്കെയോ ഭാഗഭാക്താവുന്നത് പോലെ . . .




തലപ്പൊക്കം വളര്‍ന്ന കാട്ടുപുല്ലുകളും ഇടക്കിടെ ഇല്ലിക്കൂട്ടങ്ങളും നിറഞ്ഞ വിസ്താരം കുറഞ്ഞ പീഠഭൂമിയുടെ ഒരം ചേര്‍ന്നു പോകവേ . . .ലൂയിസിന്റെ ചുമലില്‍ മെല്ലെ തട്ടിവിളിച്ചു കൊണ്ട് ഫാദര്‍ വെസാല്‍കോ അല്‍പ്പം ദൂരേക്ക്‌ വിരല്‍ ചൂണ്ടി ...




"നോക്കൂ ...ലൂയിസ് . . .ആരോ അവിടെ തീ കായുന്നു.നമുക്ക് അവിടേക്ക് പോകാം.ഞാന്‍ ആകെ കുതിര്‍ന്നിരിക്കുന്നു .ഇനി ഒരു നിമിഷം പോലും എനിക്ക് ഈ തണുപ്പ് സഹിക്കാനാവില്ല. "

                                                               NEXT CHAPTER


Wednesday, July 15, 2015

ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ(എ.ഡി1632)

നോവൽ എ .ഡി 1 6 3 2
ഭാഗം 1 -അദ്ധ്യായം 7
ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ 

   

    ഇടവിട്ടുള്ള മഴച്ചാറ്റലില്‍ ലൂയിസ് നനഞ്ഞുകുതിര്‍ന്നു.ആ നശിച്ച യാത്ര പെട്ടെന്ന്‍ അവസാനിപ്പിക്കുവാനുള്ള തത്രപ്പാടില്‍ അവന്റെ കറുമ്പന്‍ കുതിര അതിന്റെ സര്‍വ്വ ശക്തിയുമെടുത്താണ് പാഞ്ഞത്.ലൂയിസിന്റെ നനഞ്ഞൊട്ടിയ കുപ്പായത്തിനുള്ളില്‍ ഈര്‍പ്പമുള്ള വായുവിന്റെ കുമിളകള്‍ അവനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട് തെന്നിപ്പാഞ്ഞുനടന്നു.കുത്തിനോവിക്കുന്ന മഴത്തുള്ളികളെ പ്രാകി,ഒരു മരപ്പാവ പോലെ ലൂയിസ് തണുത്തു മരവിച്ചിരുന്നു. അവന്‍ ബോധാരഹിതനായില്ലെന്നേയുള്ളൂ, കടിഞ്ഞാണ്‍ എപ്പോഴോ ഉതിര്‍ന്നുവീണ് ,നിലത്ത് ചെളിയില്‍ ഇഴയുകയായിരുന്നു. ഫാദര്‍ വെസാല്‍കോയുടെ ഭയംകലര്‍ന്ന വാക്കുകളാണ് അവനെ ഉണര്‍ത്തിയത്.



"ദൈവമേ ...ഇതെന്തൊരു മരണപ്പാച്ചിലാണ് ...നീയെന്താ ഉറങ്ങുകയാണോ ?




പെട്ടെന്നവന്‍ കുതിരയെ നിയന്ത്രിച്ചു.ആ ഇടപെടല്‍ ഒട്ടും രസിക്കാത്ത മട്ടില്‍ അതൊന്നിളകി നിന്നു.കാപ്രിയോ മലയുടെ താഴ് വാരത്തില്‍ അല്‍പ്പസമയം വിശ്രമിച്ച ശേഷമാണ് അവര്‍ യാത്ര തുടര്‍ന്നത്.പെയ്തൊഴിഞ്ഞ വിദൂരതയിൽ , തിളങ്ങുന്ന കുഞ്ഞു  വെണ്‍മേഘങ്ങൾ സാന്നിധ്യം അറിയിച്ചു തുടങ്ങിയിരുന്നു. ചേതോഹരമായ ആകാശക്കാഴ്ച ലൂയിസിനെ ആദ്യം ഉല്ലാസഭരിതനാക്കിയെങ്കിലും തൊട്ടുപിന്നാലെ നിരാശപ്പെടുത്തുകയും ചെയ്തു-ഒരു വൈദികനൊപ്പം യാത്രചെയ്യുന്നതിനോളം വിരസമായ മറ്റൊരു ഏര്‍പ്പാടില്ലെന്നാണ് അവനപ്പോൾ തോന്നിയത് .




ഒലീവ് മരങ്ങൾ അതിര്‍ത്തി പാകിയ മണ്‍നിരത്തിൽ കൂടിയാണ് അവരപ്പോൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നത്.ഇലച്ചാര്‍ത്തുകള്‍ക്ക് പിന്നില്‍ വിസ്തൃതമായ ഉരുളക്കിഴങ്ങ് പാടങ്ങൾ ...അതിനപ്പുറം കൂമ്പുകൾ ഇളകിയാടുന്ന ചോളത്തലപ്പുകൾ ..ഇളം നീല ആവരണത്തിൽ അവ്യക്തമായ കാഴ്ച. കുതിരക്കുളമ്പിന്റെ ക്രമമായ ശബ്ദത്തെ ഒന്ന് ,രണ്ട് ,മൂന്ന് എന്നിങ്ങനെ എണ്ണിക്കൊണ്ട് അവൻ  കാഴ്ചകൾ ആസ്വദിച്ചു ...



"ആഹാ ...പ്രണയം പോലെ നീല "



തൊട്ടു പിന്നിൽ നിന്നും ഫാദർ വെസാൽകൊ ആ മനോഹര ദൃശ്യത്തെ അങ്ങനെയാണ് വിശേഷിപ്പിച്ചത്‌.ഒരു വൈദികന്റെ പ്രണയോപമയിൽ നിശ്ചയമായും അമ്പരപ്പിനുള്ള വകയുണ്ട്.അതുകൊണ്ടാവാം വിസ്മയ ഭാവത്തോടെ  ലൂയിസ് അദ്ദേഹത്തെ തിരിഞ്ഞു നോക്കിയത് ..



"അതെ ...ഒരു ചിത്രകാരനായിരുന്നുവെങ്കിൽ ,നിശ്ചയമായും ഈ ചിത്രത്തിന് അങ്ങനെയൊരു തലക്കെട്ടേ ഞാൻ നൽകുമായിരുന്നുള്ളൂ....മാത്രവുമല്ല ക്രൂശിത രൂപത്തിന്റെ കാൽച്ചുവട്ടിൽ  പ്രണയത്തിന്റെ ദൈവിക പ്രതീകമായി അത് പ്രദർശിപ്പിക്കുകയും ചെയ്യുമായിരുന്നു "    



പൊട്ടിചിരിച്ചുകൊണ്ടാണ് ലൂയിസ് മറുപടി നല്‍കിയത്  



"നന്നായി . . . .അങ്ങൊരു ചിത്രകാരനല്ലാത്തത് എന്തുകൊണ്ടും നന്നായി ...ആയിരുന്നുവെങ്കിൽ സാന്റോ ഡോമിനോ പള്ളിയുടെ അൾത്താരയിൽ വിശ്വാസികൾ കല്ലുകൾകൊണ്ട് കൂടാരം പണിയുമായിരുന്നു .അതിന്റെ മുകളിൽ  താമരക്കൂമ്പ് പോലെ പുറത്തേക്ക് തള്ളിനിൽക്കുന്ന വികാരിയുടെ തലയും ...അതൊന്ന് ഭാവനയിൽ കണ്ടുനോക്കൂ "



ഇരുവരും ഉറക്കെ പൊട്ടിച്ചിരിച്ചു.അതത്ര രസിക്കാത്ത മട്ടില്‍ ലൂയിസിന്റെ കറുമ്പന്‍ കുതിര തലകുടഞ്ഞു.



"നോക്കൂ ...ലൂയിസ് ..നിന്റെ ചങ്ങാതിക്ക് നമ്മുടെ ശബ്ദകോലാഹലങ്ങള്‍ തീരെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു... "



"ഹേയ് ...അതൊന്നുമല്ല..ഒരുപക്ഷെ ജീവിതത്തില്‍ ആദ്യമായിട്ടാവാം അവന്റെ സവാരിക്കാരില്‍ നിന്നും സന്തോഷസൂചകമായ ശബ്ദം അവന്‍ കേള്‍ക്കുന്നത്. അത് അവന് തീരെ  പരിചയമില്ലാത്തതാണല്ലോ - പെട്ടെന്ന് ..പെട്ടെന്ന് പെട്ടെന്ന് ...ട്ധപ്പേ .. ട്ധപ്പേ-അതൊക്കെയാണ് ഇവന് കേട്ടുപരിചയം.



"ആണോ ...എങ്കില്‍ ഒരല്‍പ്പസമയം അവന്റെ കടിഞ്ഞാണ് കൂടി ഞാന്‍ കൈകാര്യം ചെയ്തുകൊള്ളട്ടെ ...നീ അനുവദിക്കുമെങ്കില്‍ മാത്രം "



ഒരു കൊച്ചുകുട്ടിയുടെ ആവേശത്തിമിര്‍പ്പോടെ ഫാദര്‍ വെസാല്‍ക്കോ കുതിരയുടെ നിയന്ത്രണം ഏറ്റെടുത്തു.ഇടയ്ക്കിടെ ലൂയിസിന്റെ ഇടപെടല്‍ ഉണ്ടായെങ്കിലും
കാപ്രിയോ പര്‍വ്വതത്തിന്റെ ഇടുങ്ങിയ മലമ്പാതയുടെ തുടക്കം വരെ വെസാല്‍കോ കുതിരയെ നിയന്ത്രിച്ചു.അവിടെവെച്ച് അദ്ദേഹത്തോട് പിന്നിലേക്ക്‌ നീങ്ങിയിരിക്കുവാന്‍ ലൂയിസ് അപേക്ഷിച്ചു.ഇടയ്ക്കിടെ ലൂയിസ് ആകാശത്തേക്ക് നോക്കി



"എന്തുപറ്റി ചങ്ങാതീ ...നമുക്ക് സമയം പാഴാക്കാനില്ല.ഇപ്പോള്‍ തന്നെ വൈകിയെന്നാണ് തോന്നുന്നത് .പുലരും മുന്‍പേ എനിക്ക് ട്രുജിലോയില്‍ എത്തേണ്ടതാണ് "



"ഒരല്‍പ്പസമയം ക്ഷമിക്കൂ ഫാദര്‍ ...ഇനിയങ്ങോട്ടുള്ള വഴി ഇടുങ്ങിയതാണ് ..കയറ്റവും...നമ്മുടെ വഴികാട്ടി നല്ല ഉശിരന്‍ നാല്‍ക്കാലി തന്നെ ..എങ്കിലും രണ്ട് സവാരിക്കാരുമായി കാപ്രിയോ പാതയെ അതിജീവിക്കുവാന്‍ ഇവന് നന്നായി അദ്ധ്വാനിക്കേണ്ടിവരും.ഇടയ്ക്ക് ഇവന്‍ നുര തുപ്പിയാല്‍ യാത്രതന്നെ മുടങ്ങും... ഒരല്‍പ്പസമയം ഇവന് വിശ്രമം നല്‍കാം"



ആ ഇടവേളയില്‍ ലൂയിസ് അല്‍പ്പം ഉറങ്ങി... ട്രുജിലോയില്‍ പിറ്റേന്നു ചെയ്തു തീര്‍ക്കാനുള്ള തെരക്കിട്ട ജോലികളെ മനസ്സില്‍ ക്രമപ്പെടുത്തുന്നത്തിനിടയില്‍ വെസാല്‍ക്കോയും ഇടയ്ക്കെപ്പോഴോ സുഖനിദ്രയിലേക്ക് കൂപ്പുകുത്തി...ഇരുവരും  സ്വപ്നങ്ങളില്‍ പൂണ്ടുപോയി...



സാന്റോ ഡോമിനോ പള്ളിയില്‍ താനൊരു വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കുന്ന സ്വപ്നമാണ് ഫാദര്‍ വെസാല്‍ക്കോ കണ്ടത്.വധുവിന്റെ മുഖം അത്ര സുപരിചിതമായിരുന്നില്ലെങ്കിലും ദീര്‍ഘകായനായ വരന്റെ രൂപം വെസാല്‍കോയെ ഞെട്ടലോടെ  ഉറക്കമുണര്‍ത്തി-പണ്ടൊരിക്കല്‍ തനിക്കു മുന്നില്‍ വീഞ്ഞു യാചിച്ച അലസനായ അതേ ചെറുപ്പക്കാരന്‍. നിലത്തുവീണുടഞ്ഞ വീഞ്ഞുപാത്രത്തിന്റെ ഒരായിരം ചീളുകള്‍ ശിരസില്‍ കുത്തിയിറക്കുന്ന വേദനയില്‍ വെസാല്‍കോ  പിടഞ്ഞെഴുന്നേറ്റു... 



ലൂയിസ് അപ്പോഴേക്കും യാത്രയ്ക്ക് തയ്യാറെടുത്തുകഴിഞ്ഞിരുന്നു."പോകാം " എന്ന ഒറ്റവാക്കില്‍ അവന്‍ വികാരിയെ ക്ഷണിച്ചു.ലൂയിസിന്റെ കറുമ്പന്‍ കുതിര കാപ്രിയോ പര്‍വ്വതത്തിന്റെ അരഞ്ഞാണം പോലെ ഇടുങ്ങിയ പാതയിലൂടെ അലസമായി ചുവടുവെച്ചു....ഒരല്‍പം പിഴച്ചാല്‍  അങ്ങുതാഴെ അജ്ഞാതമായ വനാന്തരങ്ങള്‍...അശ്രദ്ധമായാണ് ലൂയിസ് കുതിരയെ തെളിച്ചത്..അവന്‍ ദുഖിതനായിരുന്നു..വണ്ടിയില്‍ യാത്ര ചെയ്യുന്ന വെസാല്‍കോയോട് പൊടുന്നനെയുണ്ടായ അകാരണമായ നീരസമായിരുന്നു അവന്റെ മനസ്സില്‍.ആ വിദ്വേഷത്തിന്റെ യുക്തിയില്ലായ്മയെക്കുറിച്ച് അവന്‍ തികച്ചും ബോധവാനായിരുന്നു...എങ്കിലും അത് അവനെ അസ്വസ്ഥതപ്പെടുത്തി ..എന്തുകൊണ്ടെന്നാല്‍ ....മറ്റൊരാളുമായി ജുവാനയുടെ വിവാഹം നടക്കുന്നതായും അതിന് ഫാദര്‍ വെസാല്‍കോ കാര്‍മ്മികത്വം വഹിക്കുന്നതുമായിരുന്നു അവനെ അസ്വസ്ഥതപ്പെടുത്തിയ നിദ്രാദര്‍ശനം             
                                                                                              NEXT CHAPTER